Showing posts with label ജനുവരി 14. Show all posts
Showing posts with label ജനുവരി 14. Show all posts

Thursday, 14 January 2021

Kaifi Azmi | കൈഫി ആസ്മി; മനുഷ്യ വികാരങ്ങള്‍ വാക്കുകളില്‍ കോറിയ മനീഷി -ഷബീര്‍ രാരങ്ങോത്ത്

ജനുവരി 14 കൈഫി ആസ്മി ജന്മദിനം
മെയ് 10 കൈഫി ആസ്മി ഓര്‍മ്മദിനം

کوئی کہتا تھا سمندر ہوں میں

اور مری جیب میں قطرہ بھی نہیں

കൊയി കഹ്താ ഥാ സമുന്ദര്‍ ഹൂ മെ
ഓര്‍ മെരി ജേബ് മെ കത്റാ ഭി നഹി
(ആരോ പറയുന്നുണ്ടായിരുന്നു ഞാനൊരു സമുദ്രമാണെന്ന്
എന്റെ കീശയിലാകട്ടെ ഒരു തുള്ളി പോലുമില്ല)

കൈഫി ആസ്മിയുമായി ബന്ധപ്പെട്ട ചെറുപ്പ കാലത്തിലെ ഒരോര്‍മ മകള്‍ ഷബാന ആസ്മി പങ്കു വെക്കുന്നുണ്ട്. കുട്ടിക്കാലത്ത് അവര്‍ ഒരു നീലക്കണ്ണുള്ള പ്രശാന്തമായ മുഖമുള്ള പാവക്കു വേണ്ടി പിതാവ് കൈഫി ആസ്മിയോട് ആവശ്യപ്പെട്ടു. പീടികയിലുള്ള കറുത്ത ഒരു പാവയെ അദ്ദേഹം മകള്‍ക്ക് വാങ്ങി നല്കുകയും കറുപ്പ് സുന്ദരമാണ് എന്ന് പറയുകയുമുണ്ടായി. തന്റെ മകളില്‍ ചെറുപ്പത്തില്‍ രൂപപ്പെട്ടു പോകാനിടയുള്ള വികൃതമായ സൗന്ദര്യ സങ്കല്പത്തിന് തിരുത്തു നിര്‍ദേശിക്കുകയായിരുന്നു കൈഫി ആസ്മി. 

1919 ജനുവരി 14 നാണ് കൈഫി ആസ്മിയുടെ ജനനം. അത്തര്‍ ഹുസൈന്‍ റിസ്വി എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. ഒരു മദ്റസയില്‍ ഇസ്ലാമിക പഠനത്തിനായി കൈഫിയെ ചേര്‍ക്കുകയുണ്ടായി. എന്നാല്‍, ഏറെ ചെറുപ്പത്തിലേ വലിയ സാമൂഹ്യ ബോധം കാണിക്കുകയും സമരങ്ങള്‍ക്കായി സഹപാഠികളെ ഒരുമിച്ചുകൂട്ടുകയുമൊക്കെ ചെയ്തതോടെ അധികൃതര്‍ അദ്ദേഹത്തെ പറഞ്ഞു വിടുകയാണുണ്ടായത്. 

പതിനൊന്നാം വയസ്സോടു കൂടി തന്നെ കൈഫി ആസ്മി ഗസലുകള്‍ എഴുതിത്തുടങ്ങിയിട്ടുണ്ട്. 

اتنا تو زندگی میں کسی کے خلل پڑے

ہنسنے سے ہو سکون نہ رونے سے کل پڑے

ഇത്നാ തൊ സിന്ദഗി മെ 
കിസി കെ ഖലല്‍ പഡെ
ഹസ്നെ സെ ഹൊ സുകൂന്‍ 
ന രോനെ സെ കല്‍ പഡെ
(ജീവിതത്തില്‍ ഇത്രമേല്‍ പ്രശ്നങ്ങളുണ്ടായെന്നിരിക്കും
ചിരിയിലൂടെ സമാധാനമോ കരച്ചിലിലൂടെ നാളെയോ ഉണ്ടാവില്ല)

എന്നു തുടങ്ങുന്ന ഗസല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ രചന. അദ്ദേഹം ഒരു മുഷായറയില്‍ ഈ ഗസല്‍ അവതരിപ്പിക്കുകയും മുഷായറയുടെ അധ്യക്ഷന്‍ മനി ജൈസി അദ്ദേഹത്തെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. എന്നാല്‍, സദസ്യരില്‍ ഭൂരിഭാഗവും, കൈഫിയുടെ പിതാവടക്കം, ഇത് കൈഫിയുടെ രചനയാണെന്ന് വിശ്വസിച്ചില്ല. ഇത്ര ചെറിയ പ്രായത്തില്‍ എങ്ങനെ ഇത്തരമൊരു രചന നടത്താന്‍ കഴിയും എന്നതായിരുന്നു അവരുടെ സംശയം. കൈഫി മൂത്ത സഹോദരന്റെ രചന മോഷ്ടിച്ചതാവാമെന്ന് അവര്‍ കരുതി, എന്നാല്‍ മൂത്ത സഹോദരന്‍ അത് തന്റെ രചനയല്ലെന്ന് ആണയിട്ടു. അതൊടെ കൈഫിയെ ഒന്ന് പരീക്ഷിക്കാന്‍ പിതാവ് തീരുമാനിച്ചു. ഒരു ഈരടി കൈഫിക്കു മുന്‍പില്‍ നല്കുകയും അതേ മീറ്ററില്‍ അതേ പ്രാസത്തില്‍ ഒരു ഗസല്‍ കുറിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കൈഫി ആസ്മി ആ ചലഞ്ച് ഏറ്റെടുക്കുകയും വിജയകരമായി ഗസല്‍ കുറിക്കുകയും ചെയ്തു. 

പ്രതിഭാധന്യമായ ആ ജീവിതം അനീതിക്കെതിരെ ശക്തമായ വാക്പ്രയോഗങ്ങള്‍ തന്നെ നടത്തി. ഗസലുകളേക്കാള്‍ കൈഫിയുടെ തൂലികയിലൂടെ മികച്ച നസ്മുകള്‍ വിരിഞ്ഞിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 'ഓരത്' എന്ന നസ്മ്. അരികുവത്കരിക്കപ്പെടേണ്ടവളല്ല സ്ത്രീ എന്നും സമൂഹത്തില്‍ തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ആഹ്വാനം ചെയ്യുന്ന ഒരു കവിതയായിരുന്നു അത്. ഏറെ ശ്രദ്ധിക്കപ്പെട്ട ആ കവിത മികച്ച അഭിപ്രായങ്ങള്‍ നേടുകയും ചെയ്തു. 

അടിമത്ത ഇന്ത്യയില്‍ ജനിക്കുകയും സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കുകയും സോഷ്യലിസ്റ്റ് ഇന്ത്യയില്‍ മരിക്കാനാഗ്രഹിക്കുകയും ചെയ്യുന്ന ആളാണ് താന്‍ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. സാമുദായിക സൗഹാര്‍ദത്തിന് അദ്ദേഹം വലിയ പ്രാധാന്യം കല്പിച്ചിരുന്നു. 1992 ലെ ബാബരി മസ്ജിദ് ധ്വംസനവും അതിനെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും അദ്ദേഹത്തിന്റെ മനസിനെ വല്ലാതെ നോവിക്കുകയുണ്ടായി. ശ്രീരാമന്‍ അയോധ്യയിലെ സരയൂ നദീ തീരത്തു തിരികെ വരുന്നതായി സങ്കല്പിച്ച് അദ്ദേഹം കവിതയെഴുതുകയുണ്ടായി. ബാബരി മസ്ജിദ് ധ്വംസനത്തെ ശ്രീരാമന്‍ എങ്ങനെ നോക്കിക്കാണുമെന്നതായിരുന്നു ആ കവിത. അദ്ദേഹം അതില്‍ ഇങ്ങനെ കുറിച്ചു.

جگمگاتے تھے جہاں رام کے قدموں کے نشاں

پیار کی کاہکشاں لیتی تھی انگڑائی جہاں

موڑ نفرت کے اسی راہ گزر میں آئے

ജഗ്മഗാതെ ഥെ ജഹാ റാം കെ 
കദ്മോ കെ നിഷാന്‍
പ്യാര്‍ കി കെഹ്കഷാന്‍ 
ലേതീ ഥി അംഗ്ഡായി ജഹാ
മോഡ് നഫ്റത് കെ ഉസി 
രാഹ്ഗുസര്‍ മെ ആയെ
(രാമന്റെ കാലടിയുള്ള സ്ഥലത്തെ പ്രഭ വിസ്മയാവഹമായിരുന്നു,
സ്നേഹത്തിന്റെ പ്രസന്നമായ ഒരു പ്രപഞ്ചം അവിടെയുണര്‍ന്നിരുന്നു, ഇപ്പോഴാ വഴിയിലാകട്ടെ വെറുപ്പ് കൂടുകൂട്ടിയിരിക്കുന്നു)

കൈഫി സി പി ഐ അംഗമായിരുന്നു. ബോംബെയിലേക്ക് ചേക്കേറിയ സമയത്ത് അലി സര്‍ദാര്‍ ജാഫ്രിയുമായി ചെര്‍ന്ന് കൗമി ജംഗ് എന്ന പാര്‍ട്ടി പത്രത്തില്‍ അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. പിന്നീട് അദ്ദേഹം ഹിന്ദി സിനിമകളില്‍ ലിറിസിസ്റ്റ് എന്ന നിലക്കും കഴിവു തെളിയിച്ചിട്ടുണ്ട്. ഒരു ഷിയാ വിശ്വാസിയായിരുന്നു കൈഫി. അതുകൊണ്ടു തന്നെ സമൂഹത്തിലെ ഓരോ സ്വേച്ഛാധിപതികളെയും അതിക്രമകാരികളെയും യസീദ് ആയായിരുന്നു അദ്ദേഹം കരുതിയിരുന്നത്, ഓരോ അടിച്ചമര്‍ത്തപ്പെട്ടവനിലും ഹുസൈനെയും അദ്ദേഹം കണ്ടെത്തി. (ഹുസൈനിനെ വധിക്കാന്‍ ഉത്തരവിട്ടയാളാണ് യസീദ്).

ഒരു മുഷായറയാണ് കൈഫിയുടെ ജീവിതത്തില്‍ വലിയ ഒരു വഴിത്തിരിവുണ്ടാക്കുന്നത്. യൗവന കാലമാണ്. ഓരത് എന്ന വിശ്വപ്രസിദ്ധമായ കവിത കൈഫി ഒരു മുഷായറയില്‍ അവതരിപ്പിക്കുകയാണ്. പകുതിയെത്തിക്കാണില്ല, അതിനു മുന്‍പു തന്നെ സദസിലുള്ള ഒരു യുവതി തന്റെ കൂട്ടുകാരിയോട് കവിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. 'ഇയാളെന്തൊരു കവിയാണ്? ഇങ്ങനെ കെഞ്ചുന്നു, ഏതു പെണ്ണാണ് അയാള്‍ക്കൊപ്പം സഞ്ചരിക്കാനായി സമ്മതിക്കുക?'. എന്നാല്‍ കവിത തീരുമ്പോഴേക്ക് അവള്‍ മറ്റൊരു തീരുമാനമെടുത്തിരുന്നു. തന്നോട് വിവാഹമുറപ്പിച്ചിരുന്ന പുരുഷനുമായുള്ള ബന്ധം വിച്ഛേദിക്കുകയും പിന്നീട് കൈഫി ആസ്മിയുമായി വിവാഹം നടത്തുകയുമായിരുന്നു. ഗാംഭീര്യമേറിയ കവിതകള്‍ സമ്മാനിച്ച കൈഫി ആസ്മി 2002 മെയ് 10 നാണ് മരണപ്പെടുന്നത്

Wednesday, 13 January 2021

HAFEEZ JALANDHARI | ഹഫീസ് ജലന്ധരി അഭി തൊ മെ ജവാന്‍ ഹൂ -ഷബീര്‍ രാരങ്ങോത്ത്

 ജനുവരി 14 ഹഫീസ് ജലന്ധരിയുടെ ജന്മദിനം
ഡിസംബര്‍ 2 ഹഫീസ് ജലന്ധരി ഓര്‍മ്മദിനം

حفیظؔ اپنی بولی محبت کی بولی

نہ اردو نہ ہندی نہ ہندوستانی

ഹഫീസ് അപ്‌നീ ബോലീ മൊഹബ്ബത് കീ ബോലീ
ന ഉര്‍ദു ന ഹിന്ദി ന ഹിന്ദുസ്ഥാനി

ഹഫീസിന്റെ ഭാഷ പ്രണയത്തിന്റേതാണ്
ഉര്‍ദുവോ ഹിന്ദിയോ ഹിന്ദുസ്ഥാനിയോ അല്ല

വേണ്ടത്ര വിദ്യാഭ്യാസം നേടാതെ തന്നെ ഉയരങ്ങളില്‍ പാര്‍ക്കുക! വളരെ അപൂര്‍വമായി മാത്രം സംഭവിക്കാവുന്ന ഒന്നാണത്. ഹഫീസ് ജലന്ധരി സ്വപരിശ്രമം കൊണ്ട് അത്തരത്തില്‍ ഉയരം കീഴടക്കിയ ഒരു പ്രതിഭയാണ്. സ്‌കൂളിലെ പ്രാഥമിക ക്ലാസുകളില്‍ പോലും മറികടക്കാന്‍ സാധിക്കാതിരുന്ന ഹഫീസ് ജലന്ധരി ഏഴാം വയസില്‍ കവിത കുറിച്ചു തുടങ്ങിയിട്ടുണ്ട് എന്നു പറയുന്നത് എത്രമേല്‍ അത്ഭുതകരമായ കാര്യമാണ്. പിന്നീടദ്ദേഹം അതിപ്രശസ്തിയും ഉയര്‍ന്ന ശമ്പളവും പുരസ്‌കാരങ്ങളുമെല്ലാം ഏറ്റുവാങ്ങുന്ന അവസ്ഥയിലേക്കെത്തി.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനായ്യി മൂന്നോളം സ്ഥാപനങ്ങളില്‍ ചെന്നെത്തിയെങ്കിലും ഏറെ വൈകാതെ തന്നെ അവ്വിടെ നിന്നെല്ലാം അദ്ദേഹം പെട്ടെന്നു തന്നെ തിരിച്ചിറങ്ങി പോരുകയാണുണ്ടായത്. കണക്കിനോടുള്ള വെറുപ്പായിരുന്നു സ്‌കൂള്‍ വിടാനുള്ള കാരണം. ഉര്‍ദു മാത്രമാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്.

ഉര്‍ദുവിലെ പ്രമുഖ കവിയായിരുന്ന ഗുലാം ഖാദിര്‍ ഗിരാമി അദ്ദേഹത്തിന്റെ കവിത ചൊല്ലുന്നതു കേട്ട ഹഫീസിന് അതിനോട് താല്പര്യം ജനിച്ചു. ഏറെ വൈകാതെ തന്നെ തന്റെ നോട്ടുപുസ്തകത്തില്‍ കവിത കുറിച്ചു വെച്ചു അദ്ദേഹം. ഇത് കണ്ട ഒരു അധ്യാപകന്‍ നോട്ട്ബുക്ക് വൃത്തികേടാക്കൈയതിന് കണക്കിന് ചീത്തപറയുകയും ചെയ്തു.

എന്നാല്‍ മറ്റൊരധ്യാപകനായിരുന്ന ഗോപാല്‍ ദാസ് ഹഫീസിനെ പ്രോത്സാഹിപ്പിക്കുകയും കവിതയെഴുതാന്‍ പ്രേരണ നല്കുകയും ചെയ്തു. ഈ പ്രേരണയാണ് ഹഫീസ് ജലന്ധരിയെന്ന കവിയെ ഉന്മ്രേഷത്തോടെ കവിതയെഴുതാന്‍ പ്രാപ്തനാക്കിയത്.

1900 ജനുവരി 14 ന് ജലന്ധറിലാണ് ഹഫീസ് ജലന്ധരിയുടെ ജനനം. അബുല്‍ അസ്ര്‍ ഹഫീസ് എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ നാമം. കയ്യില്‍ കിട്ടുന്ന ഉര്‍ദു പുസ്തകങ്ങള്‍ മുഴുവന്‍ വായിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഹോബി. അത് ഉര്‍ദു ക്ലാസികല്‍ സാഹിത്യത്തിലേക്ക് വായനയെ നയിച്ചു. ഇത് അദ്ദേഹത്തിന്റെ പദ സമ്പത്ത് നന്നാക്കാനും ഭാഷ മിനുക്കാനും സഹായകമായി.

1917 ല്‍ ബ്രിട്ടീഷ് ഇന്ത്യാ ഗവണ്മെന്റ് ഒരു മുഷായറ മത്സരം സംഘടിപ്പിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആ മത്സരം. ഹഫീസും ആ മത്സരത്തില്‍ പങ്കെടുക്കുകയും യുദ്ധവും സമാധാനവും എന്ന വിഷയത്തില്‍ കവിത രചിക്കുകയും ചെയ്തു. ആ മത്സരത്തില്‍ അദ്ദേഹം ഒന്നാം സമ്മാനത്തിനും ഗോള്‍ഡ് മെഡലിനും അര്‍ഹനായി. ഒരു വലിയ ജൈത്ര യാത്രയുടെ തുടക്കമായിരുന്നു ആ സമ്മാനം.

മറ്റൊരു മുഷായറയില്‍ കൂടി പങ്കെടുത്ത് വിജയിയായതോടെ ഹഫീസ് ഗിരാമിയെ തേടി ചെന്നു. അദ്ദേഹത്തോട് തന്നെ ശിഷ്യനായി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു. എത്ര മികച്ച പ്രതിഭയാണെങ്കിലും ഏതെങ്കിലും ഒരു കവിക്ക് ശിഷ്യപ്പെടുക എന്നതായിരുന്നു സമ്പ്രദായം. അങ്ങനെ ശിഷ്യപ്പെടാത്തവരെ ബേ ഉസ്തദ(ഗുരുവില്ലാ തട്ടിപ്പുകാരന്‍) എന്ന് പേരു വിളിച്ച് ആക്ഷേപിക്കുമായിരുന്നു. അത് ഭയപ്പെട്ടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചു ചെന്നത്.

കൗമാരത്തിന്റെ അവസാനത്തില്‍ വിവാഹിതനായ അദ്ദേഹം പിന്നീട് ജീവിത സന്ധാരണത്തിനായി പല ജോലികളിലേര്‍പ്പെട്ടു. പെര്‍ഫ്യൂം വില്പന, ടൈലറിംഗ്, പോര്‍ട്ടര്‍, ധാന്യ വില്പന എന്നിവയ്ക്കു പുറമെ സ്വന്തം കവിത സ്വന്തമായി എഴുതാന്‍ കഴിവില്ലാത്ത പുതിയ 'കവികള്‍ക്ക്' വിറ്റു വരെ അദ്ദേഹം ഉപജീവനത്തിനായി പൊരുതി.

1919 ല്‍ ബ്രിട്ടീഷ് റൂളിനെ വിമര്‍ശിച്ചു കൊണ്ട് ഒരു കവിതയെഴുതുകയുണ്ടായി. അതിനെത്തുടര്‍ന്ന് മൂന്നു മാസത്തോളം അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വന്നു. ജയിലില്‍ നിന്നിറങ്ങിയ ശേഷം മറ്റൊരിടത്ത് തയ്യല്‍ മെഷീന്‍ വില്പനയുമായി കുറഞ്ഞ കാലം അദ്ദേഹം കഴിച്ചു കൂട്ടി. അപ്പോഴും അദ്ദേഹത്തിന്റെയുള്ളില്‍ കവിത നിറയുന്നുണ്ടായിരുന്നു. 1921 ല്‍ തിരികെ ജലന്ധറിലെത്തിയ അദ്ദേഹം ഗിരാമിയോടൊത്ത് ഒരു സാഹിത്യ മാഗസില്‍ ആരംഭിച്ചു. ഇഅ്ജാസ് എന്ന് പേരിട്ടിരുന്ന ആ മാഗസിനു പക്ഷെ മാസങ്ങളുടെ ആയുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. കടുത്ത സാമ്പത്തിക പരാധീനതകളെത്തുടര്‍ന്ന് അത് അവസാനിപ്പിക്കുകയായിരുന്നു.

ജീവിതത്തോടു തന്നെ വെറുപ്പു തോന്നിയ ഹാഫിസ് പിന്നീട് ഏതെങ്കിലും കുന്നിന്‍ മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മാഹുതി ചെയ്യാനായി കാശ്മീരിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ കാശ്മീര്‍ അദ്ദേഹത്തിന്റെ മനസിനെ പിടിച്ചു നിര്‍ത്തി. എന്തിനാണ് ഇത്രമേല്‍ മനോഹരമായ ജീവിതത്തെ ഇങ്ങനെ അവസാനിപ്പിക്കുന്നത് എന്ന ചോദ്യം അദ്ദേഹത്തിനുള്ളില്‍ ഉയരുന്നതങ്ങനെയാണ്. അവിടെ വെച്ചാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കവിതയുടെ ആദ്യ വരി പിറക്കുന്നത്. അഭി തൊ മെ ജവാന്‍ ഹൂ( ഞാനിപ്പോഴും യുവാവാണ്).

പ്രമുഖ സാഹിത്യകാരനായിരുന്ന ഹകീം ഫിറോസ് തുഗ്‌റായിയെ അദ്ദേഹം കണ്ടു മുട്ടുന്നത് ഈ സംഭവത്തിനു ശേഷമാണ്. അദ്ദേഹം ഹാഫിസിനെ നന്നായി തന്നെ പ്രോത്സാഹിപ്പിക്കുകയും ഉത്തേജനം നല്കുകയും ചെയ്തു. കാശ്മീര്‍ മലയിറങ്ങിയ ഹഫീസ് ലാഹോറിലെത്തുകയും മുഷായറകളില്‍ പങ്കെടുക്കുകയും ചെയ്തു. അത്തരമൊരു മുഷായറയില്‍ വെച്ചാണ് അദ്ദേഹത്തിനു നേരെ ഷദാബെ ഉര്‍ദു എന്ന മാഗസിന്റെ പത്രാധിപത്വം വെച്ചു നീട്ടുന്നത്. ഒന്നിനു പിന്നാലെ ഒന്നെന്നോണം മറ്റു പല മാഗസിനുകളും ഇതേ പോലെ അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി.

വിഭജനാനന്തരം പാകിസ്താന്‍ പിറവി കൊണ്ടപ്പോള്‍ അതിന്റെ ദേശീയ ഗാനത്തിനായി 700 ല്‍ പരം കവിതകള്‍ വരികയുണ്ടായി. അതില്‍ ഹഫീസിന്റെ രചനയാണ് പിന്നീട് അവര്‍ ദേശീയ ഗാനമായി തിരഞ്ഞെടുത്തത്.

ഒരു വശത്ത് ഇസ്ലാമിക കവിതകള്‍ രചിക്കുമ്പോഴും കൃഷ്ണ ഭക്തി പ്രകടിപ്പിക്കുന്ന കവിതകളും അദ്ദേഹത്തില്‍ നിന്ന് പിറവി കൊണ്ടു.

اے دیکھنے والو

اس حسن کو دیکھو

اس راز کو سمجھو

یہ نقش خیالی

یہ فکرت عالی

یہ پیکر تنویر

یہ کرشن کی تصویر

ഏ ദേഖ്‌നെ വാലോ
ഇസ് ഹുസ്ന്‍ കൊ ദേഖോ
ഇസ് റാസ് കൊ സംഝോ
യെ നഖ്‌ഷെ ഖയാലീ
യെ ഫിഖ്രതെ ആലി
യെ പൈകറെ തന്വീര്‍
യെ കൃഷ്ണ്‍ കി തസ്വീര്‍

(ഏ നോട്ടക്കാരേ
ഈ സൗന്ദര്യത്തെ നോക്കൂ
ഈ രഹസ്യത്തെ മനസിലാക്കൂ
ഈ കാല്പനിക ചിത്രം
ഈ ഉയര്‍ന്ന ചിന്ത
ഈ പ്രകാശത്തിന്റെ മൂര്‍ത്തീകരണം
ഈ കൃഷ്ണ ചിത്രം

നഗ്മ സര്‍, ഷാഹ്നാമായെ ഇസ്ലാം, സോസ് ഓ സാസ്, ചിരാഗെ സെഹര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്. 1982 ഡിസംബര്‍ 21 നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026

Result Link പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026  QUIZ LINK 8 PM  ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും  ക്വിസ്സ്...