പ്രവാചക പ്രകീർത്തനത്തിൽ അനുരാഗത്തിന്റെ കുളിർമഴ പെയിക്കാത്ത ഭാഷകൾ അപൂർവ്വമാണ്. ഇഷ്ഖിന്റെ മധു നുകരാൻ ആഗ്രഹിക്കാത്ത മനസ്സുകളും ഉണ്ടാവില്ല . പ്രകീർത്തനങ്ങൾ ശ്രവിക്കുമ്പോൾ ഹൃദയങ്ങിൽ ഇഷ്ഖ് പൂക്കുമെന്ന് ഉറപ്പ്. ഒരിക്കൽ പൂത്തുലഞ്ഞാൽ അത് ലഹരിയായി.
പ്രവാചകാനുരാഗം ലഹരിയാകുന്നത് വിശ്വാസികൾക്ക് ആരാധന കൂടിയാണ്.
ഇഷ്ഖിയ ദാസ്താനും മസ്നവിയും മാസങ്ങളോളം പാടിയും പറഞ്ഞും രാജകൊട്ടാരങ്ങൾ പുളകിതമാകുമായിരുന്ന ഉർദു ഭാഷ ആഷിഖിങ്ങളുടെ ഹൃദയങ്ങളെ മുഹബ്ബത്തിന്റെ ഉത്തുങ്കഥയിൽ എത്തിക്കുന്ന നാത്തുകളിലൂടെയും കവാലികളുടെയും പ്രവാചക പ്രകീർത്തനത്തിലും നിസ്തുല സംഭാവനകൾ നൽകി.
ആത്മനിർവൃതിക്ക് നഅ ത്തെ ഷെരീഫുകളിലെത്തുന്ന ആഷിക്കീങ്ങളെ അതിവേഗം മദീനയിലേക്ക് ആനായിക്കുന്ന
മാസ്മരികത ഈ ഭാഷക്കുണ്ട്. ഒട്ടുമിക്ക ഉർദു കാവ്യ ശാഖകളെ പോലെ തന്നെ പ്രവാചക പ്രകീർത്തനമായ നാത്തും അറബി ഭാഷയിൽ നിന്ന് വന്നിട്ടുള്ളതാണ്.1609ൽ അസദുള്ള വജ്ഹി ( മുല്ല വജിഹി) യുടെ കുത്തുബ് മുഷ്ത്തരിലാണ് ഉർദു നാത്തിന്റെ തുടക്കം കാണപ്പെടുന്നത്.
പ്രവാചക സ്നേഹത്തിന്റെ ഉറവ വറ്റാത്ത ഈ കാവ്യ ശാഖയില് അൽഭുതം തീർത്ത
രചയിതാക്കൾ മുസ്ലിങ്ങൾ മാത്രമായിരുന്നില്ല . ജ്ഞാനപീഠ പുരസ്കാര ജേതാവായ
രഖുപതി സഹയ് 'ഫിറാഖ്' ഗൊരഖ്പൂരി,
ആനന്ദ് മോഹൻ സുത്‌ഷി, ഗുൽസാർ ദെഹ്‌ലാവി,ജഗന്നാഥ് ആസാദ് തുടങ്ങിയ പേരുകൾ വിസ്മരിക്കാവുന്നതല്ല . ഇത് കേവലം ആലങ്കാരിക പറച്ചിൽ അല്ല. 'ബഹർ സമാൻ ബഹർ സബാൻ' ( بہر زمان بہر زبان ) എന്ന ഗ്രന്ഥം
ലോകാനുഗ്രഹി തിരു നബി (സ) യുടെ പ്രകീർത്തന കാവ്യങ്ങൾ രചിച്ച
326 അമുസ്ലിങ്ങളായ ഉർദു നാത്ത് രചയിതാക്കളെയും അവരുടെ നാത്തുകളും പരിചയപ്പെടുത്താൻ നൂർ അഹ്മദ് മീററ്റി എന്ന
ഉർദു നിരൂപണ സാഹിത്യകാരൻ രചിച്ചതാണെന്നറിയുമ്പോൾ ഏതൊരാൾക്കും ഈ മധുര മനോഹരഭാഷയോടും ഇഷ്ഖ് തോന്നും.
ഇസ്ലാമിക പ്രബോധനത്തിൽ വിശ്വാസികളെ ആകൃഷ്ടരാക്കുന്നതിന് വേണ്ടിയാണ് മിക്ക നാത്തുകൾ രചിക്ക പ്പെട്ടത്താണെങ്കിലും ആശയ സമ്പുഷ്ടത കൊണ്ടും കാവ്യാത്മകത കൊണ്ടും നാത്ത് ഉർദു ഭാഷയുടെ വികാസത്തിന് വലിയ മുതൽക്കൂട്ടായി.
പ്രവാചകന്റെ ജനനം , ജനനത്തിനു മുമ്പുള്ള പ്രതിഭാസങ്ങൾ, നടത്തം ഇരുത്തം എന്നുവേണ്ട സകല ചലനനിശ്ചലനങ്ങളും ചില കവികൾ പ്രകൃതിയോട് ഉപമിച്ചെങ്കിൽ മറ്റു ചിലരാകട്ടെ അലൗകികയി ഇവയെ വർണിച്ചതായും കാണാം. ഓരോ രചയിതാക്കളും വർണ്ണനകളും പദപ്രയോഗങ്ങളും ശൈലികളും ഏറ്റവും ഉന്നതിയിലും പുതുമയാറുന്നതും വ്യത്യസ്തവുംമാക്കാൻ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു . കാവ്യാത്മകമായ ഈ വർണ്ണനകളും ഉപമകളും ഒക്കെയും ഉർദു ഭാഷയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടി
ഉർദു നാത്ത് ചർച്ച ചെയ്യപ്പെടുമ്പോൾ ഏതൊരു ഭാഷ പ്രേമിയുടെയും വിശ്വാസിയുടെയും ഓർമ്മയിൽ ആദ്യം എത്തുന്ന വരികൾ ഇമാം അഹ്മദ് റസാ ഖാൻ ബറേൽബിയുടെ
مصطفیٰ جان رحمت پہ لاکھوں سلام
شمع بزم ہدایت پہ لاکھوں سلام
_മുസ്തഫാ ജാനെ റഹ്മത്ത് പെ ലാഘോം സലാം۔
ശമ്ഏ ബസ്മെ ഹിദായത്ത് പെ ലാഘോം സലാം_
(അന്ധകാരത്തിൽ സന്മാർഗ്ഗത്തിലേക്കുള്ള പ്രകാശമായി വന്ന കാരുണ്യത്തിന്റെ പ്രവാചകരെ അങ്ങേക്കായിരം സലാം )
എന്നു തുടങ്ങുന്ന ലാഘോംസലാം എന്ന ഈ പ്രകീർത്തന കാവ്യമായിരിക്കും.
ഉർദു മാതൃ ഭാഷയുള്ള മുസ്ലിം സഹോദരങ്ങൾ ഏതൊരു സദസ്സ് പിരിയുമ്പോഴും ഈ ബൈത്ത് ആലപിക്കുന്നതായി കാണാം.ഏറെ പ്രചാരം നേടിയതാണ് അയ്യായിരത്തിലേറെ ഉർദു പ്രവാചക പ്രകീർത്തന കാവ്യങ്ങളാൽ സമ്പുഷ്ടമായ ഹദാഇഖെ ബഖ്ശ് എന്ന കവിത സമാഹാരം. 272 ഈരടികളുള്ള ലാഘോംസലാം എന്ന സലാം ബൈത്ത് ഈ കവിതാ സമാഹാരത്തിൽ നിന്നും എടുത്തിട്ടുള്ളതാണ് . മുഹമ്മദ് ഖാൻ ലാഹോറി എന്ന മതപണ്ഡിതന്റെ 500 പേജിലുള്ള ബൃഹത്തായ ഒരു വ്യാഖ്യാനമുൾപ്പെടെ നിരവധി വ്യാഖ്യാതാക്കളുടെ വ്യാഖ്യാനങ്ങളും വിവിധ ഭാഷകളിൽ വിവർത്തന പുസ്തകങ്ങളും രചിച്ചു എന്നുള്ളത് ലാഘോംസലാം എന്ന നാത്തിന് ആത്മീയ-സാഹിത്യ ലോകത്ത് ലഭിച്ച സ്വീകാര്യതയെ വിളിച്ചോതുന്നു. ചുരുക്കത്തിൽ പ്രവാചക പ്രകീർത്തനത്തിൽ ഇമാം ബുസൂരി (റ) ന്റെ ഖസീദത്തുൽ ബുർഉദ്ദാക്ക് ലഭിച്ച അതേ പ്രാധാന്യമാണ് ഉർദു ഭാഷയിൽ ഇമാം അഹ്മദ് റസാഹാൻ ബറേൽബിയുടെ നാത്തിന് ലഭിച്ചിട്ടുള്ളത്. പ്രവാചക പ്രകീർത്തനത്തിൽ തുല്യതയില്ലാത്ത ഈ കാവ്യസമാഹാരത്തിന്റെ ഉടമ ലോക വ്യാപകമായി ഇരുപത്തി അഞ്ചോളം സർവ്വകലാശാലകളിൽ പഠന വിഷയം കൂടിയാണ് . ഭൗതികവും ആത്മീയവുമായ വ്യത്യസ്ത വിഷയങ്ങളിൽ ഉർദു , അറബി , പേർഷ്യൻ ഭാഷകളിൽ ആയിരക്കണക്കിന് പുസ്തകങ്ങൾ രചിച്ച അഹമ്മദ് റസാ ബറേൽവി ആഷിക്കീങ്ങൾക്കിടയിൽ 'അഅലാ ഹസ്റത്ത്' എന്ന വിളിപ്പേരിൽ ലോകവ്യാപകമായി അറിയപ്പെടുന്നു.
പ്രശസ്ത ഉർദു കവി അല്ലാമ ഇഖ്‌ബാൽ ഉൾപ്പെടെ നിരവധിപേരെ പ്രവാചക പ്രകീർത്തന രചനയിൽ ആകൃഷ്ടരാക്കിയത് അഹമ്മദ് റസാ ബറേൽവിയുടെ രചനകളാണ് .
ലോകാനുഗ്രഹീയായി ജനിച്ച മദീനയുടെ രാജകുമാരന്റെ ലളിതജീവിതത്തെ മനോഹരമായ വരച്ചുകാട്ടുന്ന മാഹിറുൽ ഖാദിരിയുടെ വരികൾ വിശ്വാസികൾക്ക് കണ്ണ് നിറയാതെ വായിക്കാനോ കേൾക്കാനോ ആവില്ല.ലോകത്തിന് മാതൃകയായ പ്രവാചകന്റെ നിരവധി സ്വഭാവ സവിശേഷതകൾ ഈ പ്രകീർത്തന കാവ്യത്തിൽ മാഹിറുൽ ഖാദിരി വിവരിക്കുന്നതായി കാണാം.
سلام اس پر کہ جس نے بے کسوں کی دستگیری کی
سلام اس پر کہ جس نے بادشاہی میں فقیری کی
(സലാം ഉസ്പർ കെ ജിസ്നെ ബേകസോകെ ദസ്ത്ത്ഗീരി കീ
സലാം ഉസ്പർ കെ ജിസ്നെ ബാദുഷായി മേ ഫക്കീരി കീ.)
(ആശ്രയമില്ലാത്തവർക്ക് താങ്ങും തണലുമായ പ്രവാചകന് എൻ്റെ പ്രണാമം.
രാജാവിൻ്റെ ഗാംഭീര്യത്തോടെയും ഫക്കീറിൻ്റെ ലാളിത്യത്തോടെയും ജീവിച്ച പ്രവാചകന് എൻ്റെ പ്രണാമം.)
ജനങ്ങളെ സന്മാർഗ പാതയിലേക്ക് നയിക്കാൻ പ്രപഞ്ചനാഥൻ ലക്ഷക്കണക്കിന് പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവരിൽ എല്ലാം ഉന്നതിയിൽ നിൽക്കുന്നത് മുഹമ്മദ് നബി ( സ) ആണെന്ന് പ്രവാചകത്വത്തിന്റെ മഹത്വവും വിളിച്ചോതുന്ന ഒരു നാത്ത് ഇങ്ങനെ വായിക്കാം
سارے نبیوں کے عہدے بڑے ہیں
لیکن آقا ﷺکا منصب جداہے
وہ امامِ صفِ انبیاؑء ہیں
ان کا رتبہ بڑوں سے بڑاہے
സാരേ നബിയോൻ കേ അഹദേ ബഡേ ഹെ,
ലേകിൻ ആഖാ കാ മൻസബ് ജുദാ ഹെ.
വോ ഇമാമേ സഫ്ഫേ അംബിയാ ഹെ,
ഉൻകാ റുത്ബാ ബഡോൻ സേ ബഡാ ഹെ.
(സർവ്വ പ്രവാചകന്മാരുടെയും പദവികൾ വലുതാണ്
എന്നാൽ എൻ്റെ നേതാവിൻറെ സ്ഥാനം അത് വേറെ തന്നെയാണ്.
പ്രവാചകനിരയിലെ നേതാവാണെന്റെ നബി.)
ഉർദു നാത്തുകളിൽ തിരുനബിയുടെ പവിത്രമായ മുഖവും തലമുടിയും എന്തിലേറെ പറയണം നടത്തവും ഇരിത്തവും എല്ലാം കാവ്യാത്മകമായി വർണ്ണിക്കുന്നതായി കാണാം.പ്രകൃതി പോലും പ്രവാചക മഹത്വം വാഴ്ത്തി പാടുന്നതായും ഉർദു നാത്തുകളിൽ കാണാം. സയ്യിദ് നസീർ ഹുസൈൻ ഷാ ഇങ്ങനെ
എഴുതുന്നു
پھول کھلتے ہیں پڑھ پڑھ کے صلّ علیٰ
جھوم کرکہہ رہی ھے یہ بادِ صبا
ایسی خوشبو چمن کی کلی میں کہاں
جو نبی ﷺ کے پسینے میں موجود ھے
ഫൂല് ഖിലിത്തി ഹേ പഠ് പഠ് കെ സല്ലിയലാ
ഝൂമ് കർ കഹ് രഹീഹെ ഐ ബാദെ സ്വബാ
ഐസെ ഗുഷ്ബു ചമൻ കി കലീമേ കഹാ
ജോ നബീ കെ പസീനെമെ മൗജൂദ് ഹെ
(പ്രവാചക പ്രകീർത്തനം ഉരു വിട്ട് വിടരുന്ന പൂന്തോട്ടത്തിലെ പൂക്കളെ തഴുകി തലോടി വരുന്ന മന്ദമാരുതൻ പോലും പറയുന്നു
സുഗന്ധമുള്ള പൂന്തോട്ടത്തിലെ ഒരു പൂവിനും ഇല്ലാത്ത സുഗന്ധം, നബി ﷺ യുടെ വിയർപ്പിനുണ്ട്.)
പരിധിയില്ലാത്ത പ്രവാചക പ്രേമത്താൽ ഇഖ്ബാൽ അസീം എഴുതിയ നാത്തുകൾ ആഷിഖീങ്ങളെ ഏറെ ആകർഷിച്ചിട്ടുണ്ട്. പ്രവാചകന് മുമ്പിൽ അങ്ങേയറ്റത്തെ വിനയത്തോടെയും താഴ്മയോടെയും സംവദിക്കുന്ന ഈ വരികൾ ഇങ്ങനെയാണ്
میں تو خود ان کے در کا گدا ہوں
اپنے آقا کو میں نذر کیا دوں
اب تو آنکھوں میں کچھ بھی نہیں ہے
ورنہ قدموں میں آنکھیں بچھا دوں
(പ്രവാചക മഹത്വത്തിന് മുമ്പിൽ കാണിക്ക വെക്കാൻ എൻ്റെ പക്കൽ കലങ്ങിയ കണ്ണുനീരല്ലാതെ മറ്റൊന്നുമില്ല , ഞാൻ അവിടുത്തെ കാരുണ്യത്തിനായി യാചിക്കാൻ വന്നതാണ്)
പ്രവാചക സ്നേഹികളുടെ ഹൃദയങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്നു ഈ വരികൾ ഉൾപ്പെടെ നിരവധി ഹൃദയസ്പൃഷ്ടിയായ വരികളാൽ സമ്പുഷ്ടമാണ് ഇഖ്ബാൽ അസീം യുടെ നാത്തുകൾ
تو کجا من کجا
تو امیر حرم، میں فقیرعجم
تیرے گن اور یہ لب، میں طلب ہی طلب
تو عطا ھی عطا، میں خطا ہی خطا
നുസ്രത്ത് ഫത്തേ അലി ഖാന്റെ ആലാപനത്തോടെ ആസ്വാദക ഹൃദയങ്ങളിൽ ഇടംപിടിച്ച. മുസാഫർ വാർസി രചിച്ച 'തൂ ക്കു ജാമൻ കു ജ' എന്ന് ഈ മനോഹരമായ നാത്ത് മലയാളികൾക്കും സുപരിചിതമാണ്.
നിക്കഹ് എന്ന ഹിന്ദുസ്ഥാനി ഫിലിമിൽ
പ്രശസ്ത ഗസൽ ഗായകൻ ഗുലാം അലിയുടെ സ്വരമാധുരയിൽ പെയ്തിറങ്ങിയ ഹസ്രത് മൊഹാനിയുടെ
ചുപ്‌കേ ചുപ്‌കേ രാത് ദിൻ ആൻസൂ ബഹാനാ യാദ് ഹേ..........
چپکے چپکے رات دن آنسو بہانا یاد ہے
ہم کو اب تک عاشقی کا وہ زمانہ یاد ہے
എന്ന ഗാനവും ഏവർക്കും സുപരിചിതമാണ്
തേരെ ദർ പേ ആയ ഹൂം, കുച്ച് കർ കേ ജാവൂംഗാ
تیرے در پہ آیا ہوں، کچھ کر کے جاؤں گا
جھولی بھر کے جاؤں گا، یا مر کے جاؤں گا
(നിൻ്റെ പടിവാതിൽക്കൽ ഞാൻ വന്നിരിക്കുന്നു, എന്തെങ്കിലും നേടിയിട്ടേ ഞാൻ മടങ്ങൂ ........)
ലൈല മജ്നൂൻ എന്ന ഫിലിമിൽ മുഹമ്മദ് റഫി ആലപിച്ച സാഹിർ ലുധിയാനവിയുടെ ഈ വരികളും പ്രബലമായ അഭിപ്രായ പ്രകാരം ഗസൽ ആണെങ്കിലും ഈ വരികളുടെ ഉള്ളടക്ക ആശയം കൊണ്ട് ഇത് പ്രവാചക പ്രകീർത്തനം തന്നെയാണ് ഈ രൂപത്തിൽ നിരവധി നാത്തുകൾ ഹിന്ദുസ്ഥാനി ഫിലിമിൽ കാണാം
ചുരുക്കത്തിൽ വിശ്വാസിഹൃദയങ്ങളിൽ പ്രവാചക മുഹബ്ബത്ത് വളർത്തി ഇലാഹി മാർഗ്ഗത്തിൽ നയിക്കാൻ ഈ കാവ്യ ശാഖക്ക് സാധിക്കുന്നു.ഒപ്പം ഇസ്ലാമിക കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും മതപരമായ പശ്ചാത്തലങ്ങളിലും ഉർദു നാത്തുകൾ ഹിന്ദുസ്ഥാനി ഫിലിമുകളിലും ഇടം പിടിച്ചിട്ടുണ്ട് . ഹിന്ദി സിനിമകളുടെ സൗന്ദര്യത്തിനും ആത്മീയതക്കും ഇന്നും ഉർദു നാത്തുകൾ പ്രധാന പങ്കു വഹിക്കുന്നുണ്ട്.ഇങ്ങനെ ഉർദു നാത്തുകൾ ഭാഷ വളർച്ചയുടെ എല്ലാ തലങ്ങളിലും നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുണ്ട്
കേരളത്തിൽ ഉർദുഭാഷക്ക് അത്രമേൽ പ്രചാരം ലഭിച്ചിട്ടില്ലാതതാവും കേരളിയ മുസ്ലിം വിശ്വസികൾക്കിടയിൽ പോലും ഉർദു നാത്തുകൾ വേണ്ടത്ര പ്രചാരം ലഭിക്കാതിരുന്നതെന്ന് കരുതുന്ന ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം ഇമാം അഹ്മദ് റസാ ഖാൻ ബറേൽബിയുടെ ഹദാഇഖെ ബഖ്ശ്ശ് കവിത സമാഹാരത്തിന്റെ 'ഔദാര്യത്തിന്റെ ആരാമം ' എന്ന വിവർത്തനം പഠിതാകൾക്ക് സമ്മാനിച്ചിരിക്കുന്നു.
മനസ്സുകളെ മദീനയിലേക്കെത്തിച്ച്
ഇഷ്കിന്റെ തീരത്തണയാൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്കും
ഉർദു ഭാഷയുടെ കാവ്യസൗന്ദര്യത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്ന ഭാഷാ പ്രേമികൾക്കും ഉർദു നാത്തുകളെ പ്രയോജനപ്പെടുത്താം .ഇനിയും നാത്ത് പഠന വിഷയമാക്കേണ്ടതുണ്ട് .ആയതിനാൽ നാത്തുകളിലൂടെ ആത്മീയത ആഗ്രഹിക്കുന്ന പ്രവാചക സ്നേഹികളും ഉർദു ഭാഷാ സ്നേഹികളും ഒരുപോലെ ഈ ദൗത്യം ഏറ്റെടുക്കണം.
No comments:
Post a Comment