Sunday 8 November 2020

November 9 World Urdu Day | നവംബര്‍ 9 ലോക ഉര്‍ദുഭാഷാദിനം -ഡോ.കെ.പി.ശംസദ്ധീന്‍ തിരൂര്‍ക്കാട്

ഇന്ത്യന്‍ സംസ്കാരത്തില്‍ ഇഴചേര്‍ന്ന് പിറന്ന ഭാഷയാണ് ഉര്‍ദു. മതേതരത്വവും സങ്കര സംസ്കാങ്ങള്‍ ഉള്‍കൊള്ളുന്നതുമായ ഉര്‍ദു ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ പ്രശസ്തമാണ്. ഹിന്ദു-മുസ്ലിം മൈത്രിയുടെ അടിത്തറയില്‍ വികസിച്ച 'ഗസല്‍' ജാതി മത ഭേതമെന്യ ഉര്‍ദു ഭാഷ അറിയാത്തവര്‍ പോലും ആസ്വദിക്കാറുണ്ട്. ഗസല്‍ ആസ്വദിക്കാനും ആലപിക്കാനും വേണ്ടി മാത്രം ഉര്‍ദു പഠിക്കുന്നവരുമുണ്ട്. ഗസലിന്‍റെ കുലപതിയായ മീര്‍സാ ഗാലിബിന്‍റെ ചരമദിന(ഫെബ്രുവരി) ത്തോടനുബന്ധിച്ചാണ് ഇന്ത്യയാകെ 'ഉര്‍ദുദിനം' ആചരിച്ചു വരുന്നത്. 

നവംബര്‍ വിശ്വമഹാകവിയും ദാര്‍ശനികനും ഉര്‍ദു കവിതാശാഖയെ ലൗകിക പ്രേമത്തില്‍ നിന്ന് ഇശ്വര ചൈതന്യത്തില്ലേക്കുയര്‍ത്തുകയും ചെയ്ത ഡോ. മുഹമ്മദ് അല്ലാമാ ഇഖ്ബാലിന്‍റെ ജന്മദിനമാണ് ഇന്ന് ലോക ഉര്‍ദു ദിനമായി ആചരിച്ചുവരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയിലെ ഉര്‍ദു ഡവലപ്മെന്‍റ്  ഓര്‍ഗനൈസേഷനാണ് ലോക ഉര്‍ദു ദിനത്തിന് ആഹ്വനം ചെയ്തത്. ആഗോളതലത്തില്‍ ഉര്‍ദു ഭാഷാബോധനവും പ്രസക്തിയും തിരിച്ചറിയുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭകാലത്തുമായിട്ടാണ് ജപ്പാൻ ഏഷ്യയിൽ വിദ്യാഭ്യാസരംഗത്തും ആധുനിക വിവര സാങ്കേതിക രംഗത്തും മുന്നേറാൻ തുടങ്ങിയത്. 1906ൽ  ഒരു പ്രബന്ധത്തിൽ അല്ലാമ ഇഖ്ബാൽ ജപ്പാന് ഏഷ്യയിൽ ഉയർന്നുവന്ന നക്ഷത്രത്തോട് ഉപമിച്ചിട്ടുണ്ട്. ആധുനിക ബോധന രീതിയിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തിയിരുന്ന ജപ്പാൻ ഉർദു  ഭാഷയോട് കൂടുതൽ അടുപ്പം കാണിക്കുകയായിരുന്നു. 1908 ടോക്കിയോ സ്കൂൾ ഓഫ് ഫോറിൻ ലാംഗ്വേജ് സ്ഥാപിച്ചപ്പോൾ അവിടെ ഒരു വർഷത്തെ കോഴ്സ് ആയി ഉർദു ഭാഷാപഠനം  ആരംഭിച്ചിരുന്നു .ഇത് ഇപ്പോഴും തുടർന്നു വരുന്നുണ്ട്. ഇവിടെ ഉർദു പഠിപ്പിച്ചിരുന്നത് മൗലാന ബർക്കത്തുള്ള ആയിരുന്നു. ഇദ്ദേഹം ജപ്പാനിലെ ആദ്യ ഉർദു അധ്യാപകൻ ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ ജപ്പാനികൾ തന്നെയായ മൂന്ന് അധ്യാപകരാണ് ഇവിടെ ഉർദു പഠിപ്പിക്കുന്നത്. ജപ്പാനിലെ വിവിധഭാഗങ്ങളിലും ഇപ്പോൾ ഉദു പഠനം നടന്നുവരുന്നുണ്ട്. ഉദു പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത് ടോക്കിയോയിലെ പ്രഫസർ ആസാദ് ആണ്. ചൈനയിലും സ്ഥിതി വ്യത്യസ്തമല്ല. ബീജിംഗ് സർവ്വകലാശാലയിൽ 1954 സെപ്റ്റംബർ മാസത്തിലാണ് ഉർദു വിഭാഗം  ആരംഭിച്ചത് .  ഉർദു ബിരുദ കോഴ്സുകൾ നടന്നുവരുന്നുണ്ട്.ഇന്ത്യയിലെ പ്രൊഫസർ മുക്താർ അഹ്മദ് ആയിരുന്നു ആദ്യ ഉർദു അധ്യാപകൻ.

ഉർദു ഭാഷയ്ക്കു വേണ്ടി സ്വയം സമർപ്പിതനായ  വ്യക്തിയായിരുന്നു ഫ്രാൻസിലെ Prof. Garrien Dettasy. അദ്ദേഹം ഫ്രാൻസിൽ നിന്നുതന്നെ ഉർദു പഠിച്ച് പ്രാവീണ്യം നേടിയ ആളായിരുന്നു. 1827 മുതൽ ഉർദു പഠനത്തിനും പ്രചാരണത്തിനുമായി ഇദ്ദേഹം പൊതുസമൂഹത്തിലേക്ക് ഇറങ്ങി.  ഉർദു പഠനത്തിനായി ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഉർദു അധ്യാപന രംഗത്ത് പ്രശസ്തി നേടിയ മഹാനായിരുന്നു Andre Gumbeiere.  ഉർദു ഭാഷയെ സംബന്ധിച്ച ഫ്രഞ്ച് ഭാഷയിൽ ധാരാളം എഴുതിയ ആളായിരുന്നു അദ്ദേഹം. അല്ലാമാ ഇക്ബാൽ നെക്കുറിച്ചും ഇഖ്ബാലിന്റെ  'മസ്ജിദ് കുർത്തബിയ' യെക്കുറിച്ചും  Andre Gumbeiere എഴുതുകയും ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയുമായുണ്ടായ ദീർഘകാല ബന്ധത്തിൽ നിന്നാണ് ബ്രിട്ടനിലെ ഉര്‍ദു പഠനം വികാസം പ്രാപിക്കുന്നത്. കൽക്കത്തയിലെ ഫോർട്ട് വില്യം കോളേജ് പ്രിൻസിപ്പലായിരുന്ന ജോൺ ഗിൽ ക്രൈസ്റ്റ് 1816ൽ  ഇംഗ്ലണ്ടിലേക്ക് മടങ്ങിയശേഷം  ലേസ്റ്റർ സ്ക്വയറിൽ ഉർദു പഠനം കൂടി ഉൾപ്പെട്ട ഒരു സ്ഥാപനം ആരംഭിക്കുകയും ചെയ്തു. പിന്നീട് ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിൽ സർവ്വകലാശാലകളിലും കലാലയങ്ങളിലുമായി ഉർദു പഠനം ആരംഭിച്ചു. 1841 ഉർദു ഭാഷ പഠന സൗകര്യത്തിനായി എഴുതിയ ' Preparatory Grammer' എന്നൊരു പുസ്തകം 'Hindustani Grammer' എന്നീ പുസ്തകങ്ങൾ ഉർദു പഠനത്തിന് സഹായകമായിരുന്നു. ബ്രിട്ടനാണ് പാശ്ചാത്യ രാജ്യങ്ങൾക്കിടയിൽ ഉർദു പഠനത്തിനും വളർച്ചയ്ക്കുമായി കൂടുതൽ സഹായവും പിന്തുണയും നൽകിയത്. ബ്രിട്ടനിലെ ഉർദു വളർച്ചയെ കുറിച്ച് ഒരു ഗ്രന്ഥം രചിക്കുവാൻ വിപുലവും വ്യവസ്ഥാപിതവുമായ  പഠനവും ആവശ്യമാണ്.

അമേരിക്കയിലെ ബിരുദ-ബിരുദാനന്തര തലങ്ങളിൽ ഉർദു പഠനത്തിന് സൗകര്യമുണ്ട്. നോർത്ത് അമേരിക്കയിൽ ''ഉർദു ഫോർ ചിൽഡ്രൻ'' എന്ന പ്രസ്ഥാനം വളരെ സജീവമാണ്. കുട്ടികൾക്ക് കാസറ്റ്,ചാർട്ട്,ഫ്ലാഷ്കാർഡ് എന്നിവയിലൂടെ ആധുനികരീതിയിൽ ഉർദു പഠിക്കാൻ സൗകര്യമൊരുക്കുന്ന സ്ഥാപനമാണിത് .

 തുർക്കിയിലും ഇറാനിലും 1956 മുതൽ ഉര്‍ദു പഠനം നടന്നുവരുന്നുണ്ട്. ലോക പ്രശസ്തമായ കൈറോ സർവകലാശാലയിലും ഭരണാധികാരിയുടെ പ്രത്യേക ഉത്തരവുപ്രകാരം 1939 മാർച്ച് ഏഴിന് ഉർദു പഠന വിഭാഗം സജീവമാകുകയും പാഠ്യപദ്ധതിയുടെ അവിഭാജ്യ ഭാഗമാകുകയും ചെയ്തു. മിസ്റിലെ ധാരാളം സ്ഥലങ്ങളിൽ ഉര്‍ദു പഠനം വിപുലമാണ്.


ആഗോള തലത്തിൽ പത്രപ്രവർത്തനരംഗത്തെ ചലനങ്ങളെകുറിച്ച് അന്വേഷിക്കുമ്പോൾ ഉർദു ഭാഷാ ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കുന്നതായി കാണാൻ സാധിക്കും. ഒരുപക്ഷേ ബ്രിട്ടൺ ആയിരിക്കും ഇക്കാര്യത്തിൽ മുൻപന്തിയിലുള്ളത്. 1961ൽ  ബർമിംഗ്ഹാമിൽ നിന്ന്  'മഹമൂദ് ഹാഷ്മി', 'മഗ്‌രിബ്', പിന്നീട് 'ഏഷ്യ' എന്നിങ്ങനെ രണ്ട് ആഴ്ച പതിപ്പുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയിരുന്നു. ജനങ്ങൾക്കിടയിൽ ഉർദു പത്രങ്ങൾക്ക് പ്രിയമേറിയപ്പോൾ 'അഖ്ബാറെ വത്തൻ' എന്ന പത്രവും ഇറങ്ങി. 1971 ആയപ്പോഴേക്കും ബ്രിട്ടനിൽ ഉർദു പത്രപ്രവർത്തനരംഗത്ത് വലിയ വിപ്ലവമാണുണ്ടായത്. ഉർദു ദിനപത്രമായ 'ജങ്ക്' അതിനുശേഷം 'മില്ലത്ത്', 'ആവാസ്' എന്നിങ്ങനെ പ്രസിദ്ധീകരണം ആരംഭിക്കുകയുണ്ടായി. ഇപ്പോൾ 'നവായെ വക്ത് ഔസാഫ്  പത്രങ്ങൾ രണ്ടും മൂന്നും സ്ഥാനത്താണുള്ളത്.

1980 കളിലാണ് ബ്രിട്ടനിൽ ആദ്യത്തെ ഉർദു  മാസിക പ്രസിദ്ധീകരിച്ചത്. ഉർദു അദബ്" എന്ന മാസിക വളരെ ത്യാഗങ്ങൾ  സഹിച്ച് ആയിരുന്നു   മൊയിനുദ്ദീൻ ഷാഹ് പ്രസിദ്ധീകരിച്ചിരുന്നത്. ഇതിന്റെ "ഗാലിബ് വിശേഷാൽ പതിപ്പ് "ലോകോത്തര ശ്രദ്ധ നേടിയെടുത്തു. ഇതേത്തുടർന്ന് ഉർദു മാസികകൾക്ക് വലിയ തോതിലുള്ള പ്രചാരണമാണ് സിദ്ധിച്ചത്. 'സാദാ', 'പർവാസ്' എന്നിവ ദ്വിമാസികകൾ ആയും "ഉർദു തഹരിക്ക എന്ന മാസികയും ആരംഭിച്ചു. ചില വാരികകൾ എല്ലാം തന്നെ ഇപ്പോൾ പത്രങ്ങൾ ആയിട്ടാണ് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത്. 'നവായേ  വക്ത്', 'ഇൻസാഫ്'എന്നിവ ഇങ്ങനെ കാണാൻ സാധിക്കും.   

അമേരിക്കയിലാണ് ഉർദു പത്രപ്രവർത്തനം സജീവമായി നടത്തുന്ന മറ്റൊരിടം. പരസ്യങ്ങൾകൊണ്ട് ചെലവ് വഹിക്കുന്നതിനാൽ വായനക്കാർക്ക് സൗജന്യമായി നൽകുന്ന രീതിയും ഇവിടെയുണ്ട്. 40 വർഷം മുമ്പാണ് 'ക്രസന്‍റ് ' എന്ന ഉര്‍ദു പത്രം പ്രസിദ്ധീകരിച്ചത്. ഡോക്ടർ മുസഫർ ശിഖവയ്യായിരുന്നു  ഇതിന്റെ പത്രാധിപൻ. കഴിഞ്ഞ 27 വർഷമായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന "ഉർദു ടൈംസാണ്" അമേരിക്കയിലെ പ്രശസ്തമായ ഒരു പത്രം. ഖലീൽ റഹ്മാന്റെ  പത്രാധിപത്യത്തിൽ   പുറത്തിറങ്ങുന്ന ഉർദു ടൈംസ് 14 സിറ്റികളിൽ വായിക്കപ്പെടുന്നുണ്ട്. ഉർദു ടൈംസിന്റെ  വ്യത്യസ്തമായ പതിപ്പുകൾ ന്യൂയോർക്ക്, ന്യൂജേഴ്സി, മേരിലാൻഡ്, അറ്റലാൻഡ് ,മിയാമി, ചിക്കാഗോ,ഹോസ്റ്റണ് , കാലിഫോർണിയ, മോൺട്രിയൽ എന്നിവിടങ്ങളിൽനിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്. Torranto times, Caravan, Paakisa, Aafakh പോലുള്ള പത്രങ്ങളും അമേരിക്കയിൽനിന്ന് പുറത്തിറങ്ങുന്നുണ്ട്.

1968ൽ  കാനഡയിൽ ആദ്യത്തെ ഉർദു വാരികയായ 'സഹ്ബാ' പ്രസിദ്ധീകരിച്ചു. അൽകബീർ ഖുറൈശി ആയിരുന്നു ഇതിന്റെ എഡിറ്റർ. പിന്നീട് 'പാകിസ', അൽഹിലാർ, ഇറോസ്, പൈഗാബർ പോലുള്ള പത്രങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി. ടോറാന്‍റോ  കഴിഞ്ഞ 12 വർഷമായിട്ട് ഉർദു ദിനപത്രങ്ങളുടെ കേന്ദ്രമാണ്. സ്റ്റാർ, ഉര്‍ദു ടൈംസ് ആവാം, കാർവാൻ, സൺഡേ ടൈംസ്, സ്റ്റാർ ന്യൂസ്, സദാഖത്ത്, ആഫാഖ്, ,ടൊറാന്‍റോ ടൈംസ് എന്നിവ ഇവിടെ നിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്.

 ചൈനയിൽ ഉർദു ദിനപത്രമായ "ഉര്‍ദ ഴ അക്ബാർ ", "നവായെ ദോസ്തി "എന്നിവ പുറത്തിറങ്ങുന്നു. ചേഷിയലേന്‍ നൂർ അഹമ്മദ് ചൗഹാനാണ് ഇതിന്‍റെ എഡിറ്റർ. ചൈനയിലെ രാഷ്ട്രീയ പ്രധാനമായ കാര്യങ്ങൾ പ്രത്യേകിച്ച് ഉർദു പ്രേമികൾക്ക് എത്തിച്ചുകൊടുക്കുന്നത് ഈ പത്രങ്ങളാണ്. മൗറീഷ്യസിൽ നിന്ന് "സദായെ ഉര്‍ദു " എന്ന മാസികയും പ്രസിദ്ധീകരിക്കുന്നുണ്ട്. 

 ഗൾഫ് രാജ്യങ്ങളിൽ വളരെയേറെ ഉർദു പത്രങ്ങൾ ഉണ്ട് അമ്പതിനായിരത്തിൽ  കൂടുതൽ സർക്കുലേഷൻ ഉള്ള "ഉർദു ന്യൂസ്" ഏറെ പ്രചാരമുള്ളതാണ്. കുവൈത്ത് ടൈംസ്. അല്‍ ഖലീജ്, അറബ് ടൈസ്, ഖത്തറിൽ നിന്നുള്ള  ഗള്‍ഫ് ടൈംസ്, സൗദിയിൽ നിന്ന്  അല്‍ അമീന്‍ ഉര്‍ദു, അല്‍ റിയാദ് എന്നിങ്ങനെയുള്ള പത്രങ്ങളുണ്ട്. ഹജ്ജ് സീസണിൽ അൽമദീന ഉര്‍ദു ഒരു ലക്ഷത്തിലേറെ കോപ്പികൾ അച്ചടികാറുണ്ട്.  ജിദ്ദയിൽനിന്ന് "നസീം സഹറിന്‍റെ" പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കുന്ന "സീമാബ്", കുവൈത്തിലെ "കുവൈറ്റ് ടൈംസ്"എല്ലാ ഗൾഫ് മേഖലയിലെ ഉർദു പത്ര സാന്നിധ്യമാണ്.

 1972ൽ  നോർവെയിൽ ഉർദു പത്രം  പാം ഫ്ലാറ്റ് രൂപത്തിലാണ് ആരംഭിച്ചത്. പിന്നീട്   'സഫീർ ', 'പർദേസ ' , 'ബാസെഗശ്ത് ', 'കാർവാൻ',  'ബോട്ടിക ', 'പയഗമേ മഷഹീഖ്‌ കൾച്ചർ ',  'റോസൻ ' പോലുള്ള പത്രമാസികകൾ  പ്രസിദ്ധീകരിച്ചു തുടങ്ങി. 

ലോക വ്യാപകമായി ഉർദു ദിനം സാംസ്‌കാരിക പരിപാടികളാൽ  ആചരിക്കുമ്പോൾ സ്വന്തം മണ്ണിൽ പിറവിയെടുത്ത ഭാഷയാണ് ഉർദു എന്നതിനാൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ വകയുണ്ട്.

2 comments:

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...