Wednesday 10 March 2021

SSLC Model Examination March 2021 ചോദ്യപേപ്പര്‍ അവലോകനം


2021 മാർച്ചിലെ എസ്.എസ്.എൽ.സി. മോഡൽ പരീക്ഷ - ഉർദു ചോദ്യപേപ്പർ അവലോകനവും വിശകലനവും. രചന, അവതരണം : ഫൈസൽ വഫ
എച്ച്.എസ്.ടി. ഉർദു, ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി, പാലക്കാട്. നിർമാണം : ഉർദു നോട്ട്ബുക്ക് ബ്ലോഗ്
 

 سرمایۂ اردوSarmaaya E Urdu QP Review Part 1
 SSLC Model Examination, March 2021
ഭാഗം 1
ചോദ്യം 1 മുതൽ 12 വരെ ഈ ഭാഗത്തിൽ അവലോകനം ചെയ്യുന്നു. 
 
 
 
سرمایۂ اردو Sarmaaya E Urdu QP Review Part 2 
SSLC Model Examination, March 2021
ഭാഗം 2
രണ്ടാം ഭാഗം (ചോദ്യം 13 മുതൽ 22 വരെയുള്ള 3 മാർക്കുകളുടെ വിവരണാത്മക മാതൃകയിലുള്ളവ)
 
 

Monday 8 March 2021

پیاری كاجل प्यारी काजल Cover Song | Pyari Kajhal Hindi Song | Dop & Direction:Abul Ahala | Singer:Sajil Koorad

پیاری كاجل  Pyari Kajhal Urdu Song 
 Dop & Direction:Abul Ahala | Singer:Sajil Koorad

മാജിദ് ജാനിന്‍റെ ഈണത്തിനൊത്ത് ഫൈസല്‍ വഫ പ്രണയ വരികൾ കുറിച്ച അബുൽ അഹലയുടെ സംവിധാനത്തിൽ സജിൽ കൂരാട് ഹൃദ്യമായി ആലപിച്ച ഈ സംഗീത ആൽബത്തിൽ സജിൽ കൂരാടിനൊപ്പം അനുശ്രീ, മിൻഹാസ്, കൃഷ്ണേന്ദു, രജുഷ എന്നിവരും വേഷമിട്ട ഒരു പ്രണയഗാനം.

Tuesday 2 March 2021

World Wildlife Day March 3 | മാര്‍ച്ച് 3 ലോക വന്യജീവി ദിനം | عالمی یوم جنگلی حیات

عالمی یوم جنگلی حیات

  ہر سال ۳/   مارچ کو اقوامِ متحدہ کے زیرِ اہتمام عالمی یومِ جنگلی حیات (ورلڈ وائلڈ لائف ڈے) منایا جاتا ہے۔ ۲۰/ دسمبر ۲۰۱۳ء کو اقوامِ متحدہ کی جنرل اسمبلی نےاپنے ۶۸ویں سیشن میں ہر سال یہ دن منانے کی قرارداد منظور کی تھی۔  اس دن کو منانے کا مقصد دنیا بھر میں جنگلی حیات کی نسل و افزائش، اس کے ماحولیات پر اثرات اور جنگلی حیات کے تحفظ کے تعلق سے شعور اجاگر کرنا ہے۔  جنگلات کی کٹائی کے سبب ہزاروں پرندوں اور جانوروں کا قدرتی مسکن تباہ ہوگیا ہے۔ کئی جانوروں اور پرندوں کی نسلیں ناپید ہوچکی ہیں ۔ گزشتہ چند برسوں سے جنگلی حیات کے تحفظ کےلئے کئی اقدام کیے جارہے ہیں ۔


ലോക വന്യജീവി ദിനം

മാര്‍ച്ച് 3 ലോക വന്യജീവി ദിനമായി നാം ആചരിക്കുകയാണ്. ലോകം മുഴുവനുമുള്ള വന്യജീവികളോട് സഹജാവബോധവും സംരക്ഷണ തല്പരതയും വളര്‍ത്തുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. 2013 ഡിസംബര്‍ 20ന് ചേര്‍ന്ന യുണെെറ്റഡ് നേഷന്‍സ് ഓര്‍ഗനെെസേഷന്‍ ജനറല്‍ അസംബ്ലിയാണ് മാര്‍ച്ച് 3 ലോക വന്യജീവി ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്.  ഭൂമിയിലെ ജെെവമണ്ഡലത്തില്‍ സ്വാഭാവികമായി ജീവിക്കുകയും ഇണക്കി വളര്‍ത്താന്‍ സാധിക്കാത്തതുമായ എല്ലാ ജന്തുക്കളേയും നട്ടുവളര്‍ത്താത്ത സകലവിധ സസ്യങ്ങളെയുമാണ് വന്യജീവി എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്.  സൂക്ഷ്മജീവികളും നാനാവിധ സസ്യങ്ങളും ജന്തുക്കളും ഉള്‍ക്കൊള്ളുന്ന ജെെവവെെവിധ്യത്തെ പുഷ്ടിപ്പെടുത്തുന്നതില്‍ ശ്രേഷ്ഠമായ പങ്ക് വഹിക്കുന്നത് വന്യജീവികളാണ്. മനുഷ്യര്‍ ഉള്‍പ്പടെയുള്ള ജീവികളുടെ നിലനില്പിന് വനവും വന്യജീവികളും അത്യന്താപേക്ഷിതമാണ്. മനുഷ്യര്‍ ഇല്ലെങ്കിലും വന്യജീവികള്‍ക്ക് ജീവിക്കാനാകും. എന്നാല്‍ വന്യജീവികളില്ലാതെ മനുഷ്യര്‍ക്ക് ജീവിക്കാന്‍ സാധ്യമാവുകയില്ല.

ആത്മവർണങ്ങളുടെ സംഗീത പ്രകാശനം (അമീന ഹമീദിന്റെ സംഗീത യാത്ര) - ഷബീര്‍ രാരങ്ങോത്ത്

അമീന ഹമീദിന്‍റെ ഗസല്‍ കേള്‍ക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

 കണ്ണൂരിലെ ആലക്കോട് ഒരു സംഗീത പരിപാടി നടക്കുകയാണ്. പ്രശസ്ത തബല വാദകനായ റോഷൻ ഹാരിസിന്റെ നേതൃത്വത്തിലുള്ള 'റൂഹ് രംഗ്' ബാൻഡാണ് പരിപാടി അവതരിപ്പിക്കുന്നത്. പേരാമ്പ്രക്കാരിയായ ഒരു പെൺകുട്ടിയാണ് ഗായിക. അവളുടെ മനോഹരമായ ആലാപനം കൂടിയിരുന്നവരിൽ ആനന്ദം നിറച്ചു. ഷകീൽ ബദായുനി രചിച്ച് ബേഗം അക്തർ പാടി പ്രശസ്തമാക്കിയ 'ഏ മൊഹബ്ബത് തെരെ അൻജാം പെ രോനാ ആയാ' എന്ന മനോഹരമായ ഗസലും കൂട്ടത്തിൽ ആലപിക്കുകയുണ്ടായി. സദസിലുണ്ടായിരുന്ന മെല്ബിൻ എന്ന ഗസൽ ഗവേഷക ഈ ആലാപനം വീഡിയോയിൽ പകർത്തുകയും ഫെയ്‌സ്ബുക്ക്, യൂട്യൂബ് പോലുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ വൈറലായി. പത്തുലക്ഷത്തിലധികം ആളുകൾ ആ ആലാപനം യൂട്യൂബിൽ മാത്രം കണ്ടു. ഉത്തരേന്ത്യയിലും ഇത് വ്യാപകമായി പ്രചരിക്കപ്പെടുകയും ആസ്വദിക്കുകയും ചെയ്തു. ഹിന്ദി ചാനലുകളിൽ നിന്ന് അവരുടെ റിയാലിറ്റി ഷോകളിൽ പങ്കെടുക്കാമോ എന്നു ചോദിച്ചുകൊണ്ട് വിളികളെത്തി. പഠനം അവതാളത്തിലാകുമെന്ന ഭയത്താൽ അവയോടൊക്കെയും 'നോ' പറഞ്ഞ് മടക്കിയയക്കുകയായിരുന്നു അമീന ഹമീദ് എന്ന ആ പെൺകുട്ടി. ഇന്ന് കേരളത്തിലുടനീളം ഗസലുകൾ ആലപിച്ച് ശ്രദ്ധ നേടുകയാണ് അമീന ഹമീദ് എന്ന ആ കലാകാരി.

പ്രത്യേകിച്ച് സംഗീത പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും ഏറെച്ചെറുപ്പം മുതല്‌ക്കേ അമീന പാടിത്തുടങ്ങിയിട്ടുണ്ട്. കെ ജി ക്ലാസുകൾ മുതൽ ഏഴാം ക്ലാസു വരെ പേരാമ്പ്ര സെയ്ന്റ് ഫ്രാൻസിസ് സ്‌കൂളിലായിരുന്നു അമീന പഠിച്ചിരുന്നത്. കെ ജി ക്ലാസുകളിൽ വെച്ചു തന്നെ അമീനയിലെ ഗായികയെ അധ്യാപകർ തിരിച്ചറിഞ്ഞിരുന്നു. ജെ സി കലോത്സവത്തിനായി കുട്ടികളെ പങ്കെടുപ്പിക്കാൻ വേണ്ടി എല്ലാ കുട്ടികളെയും അധ്യാപികമാർ പാടിപ്പിച്ചു നോക്കാറുണ്ടായിരുന്നു. അത്തരമൊരവസരത്തിലായിരുന്നു അമീനയിലെ ഗായികയെ അവർ തിരിച്ചറിയുന്നത്. മിന്നലേ മിന്നലേ എന്ന പാട്ടായിരുന്നു അധ്യാപകർക്കു മുന്നിൽ അമീന പാടിയത്. ഒട്ടും അമാന്തിക്കാതെ മത്സര പരിപാടിക്കായി അമീനയെ അവർ തയ്യാറാക്കി. 'പച്ചപ്പനം തത്തേ' എന്ന ഗാനമായിരുന്നു മത്സരത്തിൽ അമീന ആലപിച്ചത്. അത് ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

ഏറെ സന്തോഷം തോന്നിയ അധ്യാപികമാർ അമീനയെ പാട്ടു പഠിപ്പിക്കണമെന്ന് രക്ഷിതാക്കളെ വിളിച്ച് നിർബന്ധം ചെലുത്തി. ഒന്നാം ക്ലാസു മുതല്ക്കു തന്നെ അമീന കർണാടിക് സംഗീതം പഠിച്ചു തുടങ്ങുകയും ചെയ്തു. സ്‌കൂളിലെ അധ്യാപികമാരായിരുന്ന ബിന്ദു ടീച്ചറും സിൽവി ടീച്ചറുമായിരുന്നു ആദ്യ ഗുരുക്കന്മാർ. പിന്നീട് നിരന്തര പരിശീലനങ്ങളുടെ കാലമായിരുന്നു. ഒന്നാം ക്ലാസിൽ വെച്ചു തന്നെ മാപ്പിളപ്പാട്ട്, അറബി പദ്യം തുടങ്ങിയ ഇനങ്ങളിൽ അമീന മത്സര രംഗത്തെത്തി. ഒന്നാം ക്ലാസുകാരിയെ സംബന്ധിച്ചിടത്തോളം ബാലികേറാ മലയായി തോന്നാവുന്ന 28 വരികളുള്ള അറബി പദ്യമായിരുന്നു അമീന അന്ന് ചൊല്ലിയത്. തുടർന്നുള്ള അഞ്ച് വർഷങ്ങളിലും ഇതേ കവിത തന്നെ ചൊല്ലി അമീന ഒന്നാം സ്ഥാനം നേടുകയുണ്ടായി.

അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ഉർദു പദ്യം പഠിക്കാനായി കോഴിക്കോട് ഗവണ്മെന്റ് ടി ടി ഐയിലെ അധ്യാപകനായ സി എം ലത്തീഫ് മാസ്റ്ററെ കാണുന്നത്. ഹസ്റത് മൊഹാനിയുടെ 'റോഷൻ ജമാൽ യാർ സെ ഹെ' എന്ന കവിതയായിരുന്നു അന്ന് പഠിച്ചത്. ആ പഠനമാണ് ഉർദു കവിതകളുടെയും ഗസലുകളുടെയും ലോകത്തേക്ക് അമീനയെ നയിക്കുന്നത്. സി എം ലത്തീഫ് മാഷിന്റെ നിരന്തര ശിക്ഷണവും നിർബന്ധവും കൂടി ചേർന്നപ്പോൾ സംഗതി എളുപ്പമാവുകയും ചെയ്തു. സ്‌കൂൾ പഠന കാലത്തു തന്നെ കലോത്സവ വേദികളിൽ നിന്നു വിഭിന്നമായ പൊതു വേദികളിലും അമീന ഗസലുകളുമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ഉർദു ടീച്ചേഴ്‌സ് അസോസിയേഷന്റെ തിരൂർ വെച്ചു നടന്ന സംഗമത്തിൽ പാടാനായി അമീനയെ സി എം ലത്തീഫ് മാഷ് ക്ഷണിക്കുന്നത്. 'ഹംഗാമ ഹെ ക്യൂ ബർപാ', 'ചുപ്‌കെ ചുപ്‌കെ', 'ഹം കൊ കിസ്‌കെ ഗം നെ മാരാ' തുടങ്ങിയ ഗസലുകളായിരുന്നു അന്ന് അവിടെ ആലപിച്ചത്. സദസ്യരിൽ നിന്ന് നല്ല പ്രോത്സാഹനമാണ് അന്ന് ലഭിച്ചത്. കലോത്സവങ്ങളിലൊക്കെ പങ്കെടുക്കുന്ന സന്ദർഭങ്ങളിൽ തൊണ്ട വരളുന്നതും മറ്റും സ്ഥിരം സംഭവങ്ങളായിരുന്നു. ആ സ്റ്റേജ് ഫിയർ ഇല്ലാതെയാകുന്നത് പൊതുവേദികളിൽ കൂടി പ്രത്യക്ഷപ്പെട്ടു തുടങ്ങിയതിനു ശേഷമാണ്. അതോടൊപ്പം തന്നെ അനിൽ ദാസ് സാറിന്റെ കീഴിൽ ഹിന്ദുസ്ഥാനി പഠിച്ചു തുടങ്ങുകയും ചെയ്തു. ഏഴ്, എട്ട് ക്ലാസുകളിലായപ്പോഴേക്കു തന്നെ വലിയ വലിയ വേദികൾ അമീനയെത്തേടിയെത്താൻ തുടങ്ങി. ഇതിനിടയിൽ തന്നെ റോഷൻ ഹാരിസിന്റെ കീഴിലേക്ക് ഹിന്ദുസ്ഥാനി പഠനം മാറിയിരുന്നു. അതേ സമയം തന്നെ മേപ്പയ്യൂർ സത്യൻ മാസ്റ്ററുടെ കീഴിൽ ശാസ്ത്രീയ സംഗീതവും അഭ്യസിക്കുകയുണ്ടായി. ഇതിനിടെ നൊച്ചാട് ഹയർ സെക്കന്ററി സ്‌കൂളിലേക്ക് പഠനം മാറിയിരുന്നു.

ഹൈസ്‌കൂൾ വിഭാഗം കലോത്സവത്തിന് ഗസൽ ആലാപനം ഒരു മത്സരയിനം ആണ്. സ്വാഭാവികമെന്നോണം എട്ടാം ക്ലാസിൽ വെച്ചു തന്നെ അമീന ഗസൽ ആലാപന മത്സരത്തിൽ പങ്കെടുത്തു. ഹഫീസ് ഹോഷിയാർപുരിയുടെ 'മുഹബ്ബത് കർനെ വാലേ കം ന ഹോംഗെ' എന്ന ഗസലായിരുന്നു എട്ടാം ക്ലാസിൽ വെച്ച് ആലപിച്ചത്. അന്ന് സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു അമീന. പിറ്റേ വർഷം മുതൽ ഷകിൽ ബദായുനിയുടെ 'ഏ മുഹബ്ബത് തെരെ' ആയി ആലാപനം. അത് പഠിപ്പിച്ചത് റോഷൻ ഹാരിസ് ആയിരുന്നു. അപ്രാവശ്യം മുതൽ ഉർദു ഗസൽ ആലാപന മത്സരത്തിൽ അമീനക്കായിരുന്നു ഒന്നാം സ്ഥാനം. ഒൻപതിലും പത്തിലും അമീന തന്നെയായിരുന്നു സംസ്ഥാന തലത്തിൽ ഒന്നാമത്. പിന്നീട് +2 പഠനത്തിനായി കോക്കല്ലൂർ ഗവണ്മെന്റ് ഹൈസ്‌കൂളിൽ ചേർന്നു. +1 കാലയളവിൽ ഗസൽ ആലാപന മത്സരത്തിൽ നന്നായി പാടിയെങ്കിലും അമീനയ്ക്ക് സംസ്ഥാന തലത്തിൽ എത്താൻ സാധിച്ചില്ല. സ്വാഭാവികമെന്നോണം പഠനത്തിൽ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായും മുന്നനുഭവത്തിന്റെ നൈരാശ്യത്താലും അമീന മത്സരത്തിൽ നിന്ന് പിറകോട്ട് നില്ക്കാൻ തീരുമാനിച്ചു. എന്നാൽ ഈ വിവരമറിഞ്ഞ സ്‌കൂൾ പ്രിൻസിപൽ ഗണേശൻ മാസ്റ്റർ അമീനയെ നിർബന്ധം ചെലുത്തി മത്സരത്തിനയച്ചു. അത്തവണ സംസ്ഥാന തലത്തിൽ തന്നെ ഒന്നാം സ്ഥാനം നേടിയാണ് അമീന മടങ്ങിയത്.

അമീനയ്ക്ക് ഗസലുകൾ തിരഞ്ഞെടുക്കുന്നതിൽ സഹായമായി വർത്തിച്ചിരുന്നത് ലത്തീഫ് മാസ്റ്ററായിരുന്നു. ഒരിക്കൽ ഒരു മത്സരത്തിനായി യുദ്ധക്കെടുതികൾ വിവരിക്കുന്ന ഒരു യുദ്ധ വിരുദ്ധ ഉർദു കവിത അദ്ദേഹം തിരഞ്ഞെടുത്തു നല്കി. അതു വരെ ആരും പാടിയ മുൻമാതൃകകളില്ലാത്ത ആ കവിത പ്രേംകുമാർ വടകരയെക്കൊണ്ട് സംഗീതം ചെയ്യിച്ചാണ് മത്സരത്തിൽ പാടിയത്. ആ കവിതയ്ക്ക് സംസ്ഥാന തലത്തിൽ ഒന്നാം സമ്മാനം ലഭിച്ചു.

യു പി കാലഘട്ടത്തിൽ മാപ്പിളപ്പാട്ടിലും അമീന ഒരു കൈ നോക്കിയിരുന്നു. നവാസ് പാലേരിയായിരുന്നു ഗുരു. ഇദ്ദേഹത്തിന്റെ ശിക്ഷണത്തിലായിരിക്കെയാണ് ദർശന ചാനലിൽ ഇശൽ നിലാവ് എന്ന പേരിൽ ഒരു മാപ്പിളപ്പാട്ട് പരിപാടി അവതരിപ്പിക്കുന്നത്. പിന്നീടൊരവസരത്തിൽ ഒരു ഈദിനോടനുബന്ധിച്ച് ദർശനയിൽ തന്നെ ഒരു ഗസൽ പ്രോഗ്രാമും അമീന അവതരിപ്പിക്കുകയുണ്ടായി.

ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് മഞ്ചേരിയിലെ വേദി എന്ന ഗസൽ കൂട്ടായ്മ ഒരു ഗസൽ സന്ധ്യ സംഘടിപ്പിക്കുകയുണ്ടായി. അമീനയും അതിന്റെ ഭാഗമായിരുന്നു. അന്ന് ആ പരിപാടി കേൾക്കുന്നവരുടെ കൂട്ടത്തിൽ കേരളത്തിലെ ഒട്ടുമിക്ക ഗസൽ വേദികളിലും സ്ഥിര സാന്നിധ്യവും അഗാധ ജ്ഞാനവുമുണ്ടായിരുന്ന നസീം അരീക്കോടും ഉണ്ടായിരുന്നു. പ്രോഗ്രാം കഴിഞ്ഞ ശേഷം അദ്ദേഹം അമീനയെ പരിചയപ്പെടുകയും അഭിനന്ദനമറിയിക്കുകയും. പിന്നീട് വീട്ടിലേക്ക് വിളിച്ച് രക്ഷിതാക്കളോട് പഠനം മാത്രമാക്കരുതെന്നും പാട്ടു തുടരണമെന്നുമെല്ലാം അദ്ദേഹം പറയുകയും ചെയ്തു. ഇടയ്ക്ക് അദ്ദേഹം ഫർമയിഷുകൾ പറയുകയും അമീന അത് പാടി നല്കുകയും ചെയ്യാറുണ്ടായിരുന്നു. 'ശാമെ ഫിറാഖ് അബ് ന പൂച്ഛ്' എന്ന ഫൈസ് അഹമ്മദ് ഫൈസിന്റെ ഗസൽ അദ്ദേഹം ഫർമയിഷായി ആവശ്യപ്പെട്ടിരുന്നു. ആ ഗസൽ പാടി അയച്ചു കൊടുത്ത അന്ന് അദ്ദേഹം ഹിമാലയ യാത്രയ്ക്കിടയിൽ മരണപ്പെട്ട വാർത്തയാണ് കേട്ടത്. ആ വാർത്ത വലിയൊരു ഞെട്ടലോടെ മാത്രമാണ് അമീനക്ക് കേൾക്കാനായത്. അദ്ദേഹത്തിന്റെ കനപ്പെട്ട ഉപദേശങ്ങൾ ഇപ്പോഴും അമീനയുടെ ഗസൽ യാത്രയിൽ പ്രചോദനമാകുന്നുണ്ട്.

വർഷങ്ങൾക്കു മുൻപ് കോഴിക്കോട്ട് ഉമ്പായി ഒരു പരിപാടി അവതരിപ്പിച്ചത് അമീനയുടെ ഓർമകളിലുണ്ട്. ഗസൽ ആലപിക്കുന്നവരുടെയും ഇഷ്ടപ്പെടുന്നവരുടെയുമൊക്കെ സ്വപ്‌നമായിരുന്നു ഉമ്പായിക്കയോടൊപ്പമുള്ള അല്പ നിമിഷങ്ങൾ. മടിച്ചു മടിച്ചാണെങ്കിലും പരിപാടിക്കു ശേഷം ഉമ്പായിക്കയെ കാണാനായി അമീനയും ഉപ്പയും ലത്തീഫ് മാസ്റ്റർക്കൊപ്പം ചെന്നു. ഏഴാം ക്ലാസിലാണ് അന്ന് അമീന. ഉമ്പായി കാണിച്ച കരുതലും സ്‌നേഹവും അമീനയെ വല്ലാതെയാകർഷിച്ചു. മെഹ്ദി ഹസന്റെ പാട്ടുകൾ സ്ത്രീ ശബ്ദത്തിൽ അപൂർവമായേ കേൾക്കാറുള്ളൂ എന്നും തുടർന്നും പാടണമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഒരുമിച്ച് പാടാമായിരുന്നല്ലോ എന്ന് അദ്ദേഹം പറയുക കൂടി ചെയ്തതോടെ അമീനയ്ക്ക് ലഭിച്ച ഊർജം വളരെ വലുതായിരുന്നു.

ലോക്ക്ഡൗൺ കാലത്താണ് അമീന സ്വന്തമായി കമ്പോസ് ചെയ്തു തുടങ്ങുന്നത്. സ്വന്തമായി ഈണം നല്കിയ ഗാനങ്ങൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് അമീനയിപ്പോൾ.

പ്രേം കുമാർ വടകര, ഉസ്താദ് ഹാരിസ് ഭായ്, ഷഹനായ് വാദകൻ ഉസ്താദ് ഹസൻ ഭായ് കാസർഗോഡ് തുടങ്ങിയവരുടെ ശിക്ഷണം അമീനക്ക് നല്കിയ ആത്മവിശ്വാസവും ഊർജവും ചെറുതല്ല. അതോടൊപ്പം തന്നെ ഷഹ്ബാസ് അമൻ, റാസ റസാഖ് പോലുള്ള ഗായകരും അമീനയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഹാർമോണിയം വായിക്കാൻ ശിവാനന്ദൻ മാഷുടെ ശിക്ഷണം കൂടിയായപ്പോൾ അമീന ഉയരങ്ങളിലേക്ക് കുതിച്ചു തുടങ്ങി.

ഉപ്പ അബ്ദുൽഹമീദും ഉമ്മ സൗദയും സഹോദരൻ മുഹമ്മദ് ബാസിതുമടങ്ങുന്ന കുടുംബം വലിയ പ്രോത്സാഹനങ്ങൾ നല്കി കൂടെത്തന്നെയുണ്ട്. ഈയിടെയായി തന്റെ ആലാപന മാധുരിയിൽ വിരിയുന്ന പാട്ടുകൾ അമീന 'Ameena Gazals' എന്ന തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തു വിടാറുമുണ്ട്. ഫാറൂഖ് കോളജിൽ ബി എസ് സി സുവോളജിക്ക് പഠിക്കുന്ന അമീന തന്റെ നേട്ടങ്ങളെല്ലാം സർവേശ്വരന്റെ അനുഗ്രഹമാണെന്ന തികഞ്ഞ ബോധ്യത്തിലാണ് മുന്നോട്ട് നീങ്ങുന്നത്. അമീനയുടെ സ്വരമാധുരി മലയാളിയുടെ ഹൃദയത്തിന് ഇനിയും ആനന്ദവും ആശ്വാസവുമേകുമെന്ന് പ്രത്യാശിക്കാം. 

പാട്ടുമുറ്റത്തു നിന്നൊരു വിസ്മയ സംഗീതം - സരിത റഹ്മാന്റെ സംഗീത യാത്രകള്‍ - ഷബീര്‍ രാരങ്ങോത്ത്

സരിത റഹ്മാന്‍ ഗസല്‍ കേള്‍ക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

ഏഴാം ക്ലാസുകാരിയായ ഒരു പെണ്‍കുട്ടി. ജനനം മുതലേ ഉപ്പയും ഉമ്മയും വിരിച്ച സംഗീതപ്പായയില്‍ ഉണ്ടുമുറങ്ങിയും കളിച്ചും വളര്‍ന്ന പെണ്‍കുട്ടി. ഉമ്മയുടെ ആലാപനവും ഉപ്പയുടെ ഹാര്‍മോണിയം വായനയും അവളുടെയുള്ളില്‍ സ്വാഭാവികമായും സംഗീത വാസനയൂട്ടി. ഉള്ളിലുള്ള സംഗീതത്തിന് തന്റെ രൂപഭംഗി പുറത്തു കാണിക്കേണ്ടതുണ്ടായിരുന്നു. ഉള്ളില്‍ ഒരു തിരമാല കണക്കെ ഇരമ്പിയ സംഗീതം ഒടുവില്‍ ആ കുഞ്ഞു മനസില്‍ നിന്ന് പുറത്തേക്കൊഴുകി. തന്റെ ഉള്ളില്‍ വിരിഞ്ഞ ഈണം പുറത്തേക്കൊഴുക്കാനായി അവള്‍ ആദ്യമായി ഒരു വരി കുറിച്ചിട്ടു. അടുത്ത വരി കുറിക്കാന്‍ ഉമ്മയും പിന്നെ അനിയത്തിയും ഒപ്പം കൂടി. അല്പം വരികളും ബാക്കി ഹമ്മിംഗുമായി ആ ഏഴാം ക്ലാസുകാരി ഒരു പാട്ടൊരുക്കി. വൈകിട്ട് വന്ന ഉപ്പയെ പാട്ട് കേള്‍പ്പിച്ചു. അല്പം ചില തിരുത്തലുകളേ വേണ്ടി വന്നുള്ളൂ, ഉപ്പ ഹാര്‍മോണിയമെടുത്ത് മകളുടെ പാട്ടിന് ജീവന്‍ നല്കി. സംഗീത ലോകത്ത് വിസ്മയാവഹമായ യാത്ര സമ്മാനിച്ച സരിത റഹ്മാന്‍ എന്ന ഗായികയുടെ രാഗസഞ്ചാരങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന ഒരേട് ഇങ്ങനെയായിരുന്നു.

മലയാളികളുടെ സ്വന്തം ബാബുക്കയുടെ ശിഷ്യന്‍ ചാവക്കാട് റഹ്മാന്റെയും ആബിദ റഹ്മാന്റെയും മകള്‍ക്ക് പാട്ടുകാരിയാകാനായില്ലെങ്കിലല്ലേ അത്ഭുതം വേണ്ടതുള്ളൂ. ഗായക ദമ്പതികളായ ഉപ്പയുടെയും ഉമ്മയുടെയും സംഗീത യാത്രകളില്‍ വേദികള്‍ക്കു പിറകില്‍ സംഗീതോപകരണങ്ങളുടെ കവറുകളില്‍ കിടന്നുറങ്ങിയും കളിച്ചുമാണ് സരിതയുടെ ബാല്യം കഴിച്ചു കൂട്ടുന്നത്. ഈ യാത്രകളും വീടിനുള്ളിലെ സംഗീതസാന്ദ്രമായ അനുഭവങ്ങളും പാരമ്പര്യമായി പകര്‍ന്നുകിട്ടിയ സംഗീതത്തുടിപ്പുകളുമായിരിക്കാം സരിതയുടെ ഹൃദയത്തെ സംഗീതത്തോട് ചേര്‍ത്തു കെട്ടിയിരിക്കുക. ഏറെച്ചെറുപ്പത്തില്‍ തന്നെ സരിത പാട്ടു മൂളിത്തുടങ്ങിയിട്ടുണ്ട്. പ്രി സ്‌കൂള്‍ കാലം തൊട്ടുതന്നെ പാട്ടുമത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി.

രണ്ടാം വയസിലാണ് ആദ്യമായി ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. ഉപ്പയ്ക്കൊപ്പം കുറ്റിപ്പുറത്തൊരു ഗാനമേള വേദിയില്‍. അന്ന് 'വാന്‍ മേഘം പൂ പൂവായ്' എന്ന ഗാനമായിരുന്നു കുഞ്ഞു സരിത പാടിയത്. പാട്ട് കേട്ട സദസ്യര്‍ കരഘോഷങ്ങളോടെ പാട്ടിനെയും പാട്ടുകാരിയെയും സ്വീകരിച്ചു. ഒരു ഗാനം കൂടി പാടാനായി പിന്നെ ആവശ്യം, ഒടുവില്‍ 'അഹദോന്റെ തിരുനാമം' എന്ന പാട്ടിന്റെ ഈണത്തില്‍ ചിട്ടപ്പെടുത്തിയ 'റഹ്മാനെ ഭയഭക്തി നിറഞ്ഞുള്ള' എന്ന മാപ്പിളപ്പാട്ടു കൂടി പാടിയാണ് സരിത സ്റ്റേജില്‍ നിന്ന് പിന്‍വാങ്ങുന്നത്.

ഉപ്പയും ഉമ്മയും തന്നെയായിരുന്നു സരിതയുടെ സംഗീത പ്രചോദനം. കുട്ടിക്കാലത്ത് അവര്‍ പാടിക്കേള്‍പ്പിച്ച പാട്ടുകളും ഹാര്‍മോണിയത്തില്‍ വായിച്ചു കേള്‍പ്പിച്ച ഈണങ്ങളും സരിതയുടെ സംഗീത ബോധത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ഒരു സംഗീത ക്ലാസിന്റെ ചിട്ടവട്ടങ്ങളോടെ ഇരുന്നഭ്യസിച്ചില്ലെങ്കിലും ഉമ്മയായിരുന്നു സരിതയുടെ ആദ്യ ഗുരു. കുറച്ച് കുട്ടികള്‍ക്ക് ഉമ്മ ക്ലാസെടുക്കാറുണ്ടായിരുന്നു. ആ ക്ലാസുകള്‍ കേട്ടാണ് പഠനത്തിന്റെ തുടക്കം. പിന്നീട് സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലുകളില്‍ മത്സരത്തിന് പേര് നല്കി പാട്ടുമായി ഉമ്മയുടെ അടുത്ത് ചെന്ന് പാടിക്കൊടുക്കും. ഉമ്മ സ്നേഹപൂര്‍വം അരികത്തിരുത്തി തെറ്റുകള്‍ പറഞ്ഞ് തിരുത്തി നല്കും. ഇങ്ങനെ പാടിയും തിരുത്തിയുമാണ് ഉമ്മയില്‍ നിന്ന് സംഗീത പാഠങ്ങള്‍ പഠിക്കുന്നത്.

എന്നും വൈകുന്നേരം വീട്ടില്‍ ഹാര്‍മോണിയവുമെടുത്ത് ഉപ്പയുടെ പാട്ടുണ്ടാകും, ഇത് ഉള്ളിലുള്ള താളബോധത്തിന് ജീവന്‍ നല്കുന്ന അനുഭവമായിരുന്നു. അക്കാലത്ത് പ്രശസ്തനായ ഹാര്‍മോണിസ്റ്റ് കോഴിക്കോട് ഹാരിസ്ഭായ് വൈകുന്നേരങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു. അദ്ദേഹത്തിലൂടെയാണ് സരിത ലതാജിയുടെ പാട്ടുകളെ അടുത്തറിയുന്നത്. അതിനു മുന്‍പ് തന്നെ ലതാജിയുടെ പാട്ടുകള്‍ സരിത കേട്ടിട്ടുണ്ട്. ഉപ്പയും ഉമ്മയും ഒരു ഗള്‍ഫ് പരിപാടിക്ക് പോയി വരുന്ന സമയത്ത് ലതാജിയുടെ ലണ്ടന്‍ പ്രോഗ്രാമിന്റെ കാസറ്റ് കൊണ്ടുവന്നിരുന്നു. ഹിറ്റുകള്‍ക്ക് പുറമെ അനേകം നല്ല പാട്ടുകള്‍ ആ കാസറ്റിലുണ്ടായിരുന്നു. അവയുടെ കേള്‍വി ലതാജിയുടെ പാട്ടുകളോടും അതുവഴി ഹിന്ദി ഗാനങ്ങളോടും അടുപ്പം സൃഷ്ടിച്ചു. ഹിന്ദി ഗാനങ്ങളോടുള്ള അടുപ്പം അവയുടെ പ്രപഞ്ചം തേടിപ്പോകാന്‍ പ്രചോദനം നല്കി. ഹാരിസ് ഭായ് കൊച്ചിയില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അന്ന് ഉമ്മയും അതിലൊരു ഗായികയായിരുന്നു. അക്തരി ഭായ്(ബേഗം അക്തര്‍), സൊഹ്‌റ ഭായ് അഗര്‍വലി പോലുള്ളവരുടെ പാട്ട് ഉമ്മയ്ക്ക് പാടാനുണ്ടായിരുന്നു. അന്ന് ആദ്യമായാണ് ആ പേരുകളും അവരുടെ ഗാനങ്ങളും സരിത കേള്‍ക്കുന്നത്. ഉമ്മയെ ഹാരിസ് ഭായ് പാട്ടു പഠിപ്പിക്കുന്നതിനൊത്തു തന്നെ സരിതയും ആ ഗാനങ്ങള്‍ പഠിച്ചെടുത്തു. ഹിന്ദി ഗാനങ്ങളോടുള്ള പ്രിയത്താല്‍ പഴയ ഹിന്ദി സിനിമാ ഗാന പുസ്തകങ്ങളില്‍ നിന്ന് വരികള്‍ തപ്പിപ്പിടിച്ച് അവയും പഠിച്ചെടുത്തു. 

ഉസ്താദ് ഗുലാം അലി, ഉസ്താദ് മെഹ്ദി ഹസന്‍, ഉസ്താദ് അനൂപ് ജലോട്ട, ജഗ്ജിത് സിംഗ്, ചിത്ര സിംഗ്, മിതാലി സിംഗ് തുടങ്ങിയവര്‍ ആലപിച്ച ഗസല്‍ ആല്‍ബങ്ങള്‍ വീട്ടില്‍ എന്നും മുഴങ്ങാറുണ്ടായിരുന്നു. ഗസലിനോടുള്ള അടുപ്പം അന്നു മുതലേ കൂടെയുണ്ട്. അക്കാലത്ത് ഒരു മെഹ്ഫിലില്‍ മിതാലി സിംഗ് ആലപിച്ച ഇബ്‌റാഹിം അഷ്ഖ് രചിച്ച 'രാത് ഗുലാബി തെരെ നാം' എന്ന ഗസല്‍ ആലപിച്ച ഒരു ചെറിയ ഓര്‍മ അവരുടെയുള്ളിലുണ്ട്. ഹൈസ്‌കൂള്‍ പഠന കാലത്താണ് ഹരിഹരനെ കേള്‍ക്കുന്നത്. കേട്ട മാത്രയില്‍ തന്നെ ആ ആലാപന ശൈലിയോട് ഒരിഷ്ടം പിറന്നു. പിന്നീട് അവരുടെ ആലാപനങ്ങളില്‍ ഹരിഹരന്റെ സംഗീതവും കൂടി ഇടം പിടിച്ചു. താനൂരിലെ യു കെ ബാപ്പുക്കയുടെ വീട്ടിലെ ഒരു വിശേഷ ദിനത്തോടനുബന്ധിച്ച് ഒരു മെഹ്ഫില്‍ സംഘടിപ്പിച്ചിരുന്നു. അന്ന് ആ മെഹ്ഫിലില്‍ സരിത, ഹരിഹരന്‍ പാടിവെച്ച ഒരു ഗസല്‍ കൂടി പാടി. ആ മെഹ്ഫില്‍ ആസ്വാദകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. സരിത ഗസല്‍ ഗായകരില്‍ അടയാളപ്പെടുത്തപ്പെടേണ്ട ഒരാളാണെന്ന് മനസിലാക്കിയ ബാപ്പുക്കയുടെ മരുമകനടക്കമുള്ള ഒരു സംഘം ഫറോക്ക് പേട്ടയില്‍ 1995 ല്‍ സരിതയ്ക്ക് വേണ്ടി ഒരു വേദിയൊരുക്കി. സരിത ഒരു മുഴുനീള ഗസല്‍ പ്രോഗ്രാം ആദ്യമായി അവതരിപ്പിക്കുന്നത് അന്നാണ്.

സംഗീതം ഉള്ളില്‍ ഇരമ്പിക്കൊണ്ടിരുന്ന സരിത പത്താം ക്ലാസു കഴിഞ്ഞ് ചിറ്റൂര്‍ ഗവണ്മെന്റ് മ്യൂസിക് കോളജില്‍ സംഗീതമഭ്യസിക്കാനായി ചേര്‍ന്നു. അവിടെ നിന്ന് ഡിഗ്രി നേടി പുറത്തിറങ്ങിയപ്പോഴും സരിതയുടെ ഗസലിനോടുള്ള അടുപ്പത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. അഞ്ചാം വയസില്‍ ഉമ്മയോടൊപ്പം ഡോ. ഷകീലുമൊത്ത് ആദ്യമായി ഗസല്‍ ആലപിച്ചതു മുതലിങ്ങോട്ട് അതിനെ കൈവിട്ടിട്ടില്ല. മനസിനെ ഇത്രമേല്‍ ഗസലുകള്‍ കീഴടക്കിയതു കൊണ്ടു തന്നെയായിരിക്കണം, ഗസല്‍ ലോകത്തെ എക്കാലത്തെയും മികച്ച കവി മിര്‍സ ഗാലിബിനെക്കുറിച്ച് കെ പി എ സമദ് രചിച്ച പുസ്തകത്തിന്റെ പ്രകാശനവേളയില്‍ ഗാലിബിന്റെ കഠിനമായ ഗസലുകള്‍ സരിത മനോഹരമായി തന്നെ അവതരിപ്പിച്ച് പ്രശംസ നേടുകയുണ്ടായി.

ജമാല്‍ കൊച്ചങ്ങാടി ലതാജിയെക്കുറിച്ച് രചിച്ച പുസ്തകത്തിന്റെ പ്രകാശന വേളയില്‍ ലതാജി പാടിയ ഗാനങ്ങള്‍ മാത്രം പാടി ഒരു ഗാനമാലിക അവതരിപ്പിക്കാനും സരിതക്ക് സാധിച്ചിരുന്നു.

ഭര്‍ത്താവ് നൗഷാദ് സരിതയുടെ സംഗീത പ്രയാണത്തില്‍ താങ്ങും തണലുമായി ഒപ്പം തന്നെയുണ്ടായിരുന്നു. ഇടയ്ക്ക് അദ്ദേഹത്തിന്റെ വരികള്‍ സംഗീതം ചെയ്ത് 'ഒരു വാക്കു പിന്നെയും ബാക്കി' എന്ന പേരില്‍ ഒരു സംഗീത ആല്‍ബം പുറത്തിറക്കാനും സാധിച്ചു. ഇടയ്ക്കെപ്പോഴോ അദ്ദേഹം സരിതയോടൊരു ചോദ്യം ചോദിച്ചു. 'പത്തിരുപത് വര്‍ഷം കഴിഞ്ഞില്ലേ സംഗീത രംഗത്ത്, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യേണ്ടതില്ലേ' എന്ന അദ്ദേഹത്തിന്റെ ചോദ്യത്തെ തുടര്‍ന്നാണ് എന്തു വ്യത്യസ്തമായി ചെയ്യും എന്ന ചിന്തയുണര്‍ന്നത്. ഒടുവില്‍ അത് ലതാജിയിലേക്കെത്തി. അങ്ങനെയാണ് 'കുച്ഛ് ദില്‍ നെ കഹാ' എന്ന പേരില്‍ ലതാജിക്കൊരു ഗാനപ്രണാമം അവതരിപ്പിക്കുന്നത്. സി ഡി എ ചെയര്‍മാന്‍ എന്‍ സി അബൂബക്കര്‍, കെ പി അബ്ദുല്ലക്കോയ, പി കെ അബ്ദുല്ലക്കോയ തുടങ്ങിയവരായിരുന്നു ആ പരിപാടിയുടെ സംഘാടകര്‍. 'കുച്ഛ് ദില്‍ നെ കഹാ' കഴിഞ്ഞ ഉടനെ പി കെ അബ്ദുല്ലക്കോയ അഭിനന്ദനവുമായെത്തി. കോഴിക്കോടും മലപ്പുറവും മാത്രമായി ഒതുങ്ങേണ്ടയാളല്ല സരിത എന്നും, ഒരു വര്‍ഷം നീളുന്ന പദ്ധതിയായി കേരളം മുഴുവന്‍ ഈ പരിപാടി അവതരിപ്പിക്കുമെങ്കില്‍ അതിന് താന്‍ സഹായ സഹകരണങ്ങള്‍ നല്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ആ വാഗ്ദാനത്തിനു മുന്‍പില്‍ രണ്ടാമതൊന്നാലോചിക്കേണ്ട കാര്യമില്ലാതെ തന്നെ അവര്‍ അത് സ്വീകരിച്ചു. പിന്നീട് കഠിന പരിശീലനങ്ങളുടെ ഒരു വര്‍ഷമായിരുന്നു. ഓരോ മാസവും ഓരോന്ന് എന്ന തോതില്‍ പരിപാടികളുണ്ടായിരുന്നു. ഉണര്‍ന്നു കഴിഞ്ഞാല്‍ പാട്ടിന്റെ ലോകത്തേക്ക് അലിയും. ലതാജിയുടെ ഇരുപത് പാട്ടുകളായിരുന്നു ഓരോ പ്രോഗ്രാമിനും പാടേണ്ടിയിരുന്നത്. തനിക്കിഷ്ടപ്പെട്ടതിനു പുറമെ ഓരോ നാടിനും നാട്ടുകാര്‍ക്കും ഇഷ്ടമാകാനിടയുള്ള പാട്ടുകള്‍ കൂടി വേണ്ടതുണ്ടായിരുന്നു. ഓരോ പാട്ടും കേട്ടുകേട്ട് ഉള്ളില്‍ പതിയണം. ആവര്‍ത്തിച്ചാവര്‍ത്തിച്ച് പാട്ടു കേട്ടുറങ്ങും. മിക്കവാറും ഉമ്മ വന്നാണ് ടേപ്പ് ഓഫ് ചെയ്യുക. ഒരു വര്‍ഷത്തിനിടെ കേരളത്തിനകത്തും പുറത്തുമായി 12 വേദികളില്‍ അവര്‍ ലതാജിക്ക് സംഗീത പ്രണാമം നല്കുകയുണ്ടായി. ലതാജി ഇതിനെക്കുറിച്ചറിയണം എന്നൊരാഗ്രഹവും അവരെ കണ്ടുമുട്ടണം എന്ന ആഗ്രഹവും സരിതയ്ക്കുണ്ടായിരുന്നു. പലരും അതിനു വേണ്ടി പരിശ്രമിച്ചെങ്കിലും അതു നടന്നില്ല.

ചിറ്റൂര്‍ കോളജില്‍ വെച്ച് കര്‍ണാടിക് സംഗീതമഭ്യസിച്ച സരിതക്ക് ഹിന്ദുസ്ഥാനി സംഗീതത്തില്‍ താങ്ങായത് ഉസ്താദ് ദിനേശ് ദേവദാസി, ഉസ്താദ് ദത്താത്രയ, ഉസ്താദ് അഭിലാഷ് എന്നിവരാണ്. ഇവരുടെ ശിക്ഷണം ഗസല്‍, ഹിന്ദി ഗാനങ്ങള്‍ എന്നിവയില്‍ ശോഭിക്കുന്നതിന് ഏറെ സഹായകമായിട്ടുണ്ട്. ഗസലുകള്‍ക്കും ഹിന്ദി ഗാനങ്ങള്‍ക്കും പിറകെയുള്ള ഓട്ടങ്ങള്‍ക്കിടയിലും ബാബുക്കയെ കൈവിടാന്‍ സരിതക്ക് സാധിക്കുമായിരുന്നില്ല. ബാബുക്കയുടെ പാട്ടുകള്‍ മാത്രം കോര്‍ത്തിണക്കി ഒരു പരിപാടി കഴിഞ്ഞ ഫെബ്രുവരിയില്‍ തുഞ്ചന്‍പറമ്പില്‍ വെച്ച് സരിത അവതരിപ്പിക്കുകയുണ്ടായി. മികച്ച പ്രതികരണങ്ങളായിരുന്നു അവയ്ക്ക്. കോഴിക്കോടും കൊച്ചിയുമാണ് സരിതയ്ക്ക് ഏറ്റവുമധികം കേള്‍വിക്കാരെ സമ്മാനിച്ച ഇടങ്ങള്‍. സംഗീത യാത്രയില്‍ ഇവിടങ്ങളിലെ സംഗീത സഭകള്‍ സരിതയ്ക്കു നല്കിയ പ്രോത്സാഹനവും അത്യത്ഭുതകരമാണ്.

പാട്ടിനു പുറമെ രചനാപരമായ കഴിവുകളും സരിതയ്ക്കുണ്ട്. നന്നായി കഥകളും നോവലുകളും വായിക്കാറുള്ള സരിത ഇടയ്ക്ക് കുറിച്ചുവെച്ച ചെറുകഥകള്‍ ചേര്‍ത്ത് 'പാട്ടു വണ്ടിയിലെ കഥാ സഞ്ചാരം' എന്ന പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.

ഭര്‍ത്താവ് നൗഷാദിനും മക്കളായ നസീം അഹമ്മദ് മിര്‍സ, നൂറ മിസ്രിയ എന്നിവര്‍ക്കുമൊപ്പം സന്തോഷകരമായ സംഗീതയാത്രയിലാണവര്‍. തനിക്കു വേണ്ടി തന്നെ പാടുക എന്നതിലാണ് സരിത വിശ്വസിക്കുന്നത്. തനിക്കു പോലും ആസ്വദിക്കാനാകാത്തത് മറ്റുള്ളവര്‍ ആസ്വദിക്കണമെന്ന് കരുതുന്നതില്‍ അര്‍ഥമില്ലല്ലോ.

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...